'കൊച്ചിയിലെ 50 കടകളുമായി സുനാമി ഇറച്ചി ഇടപാട് നടത്തി, വില്‍പ്പന നടത്തിയത് എല്ലാം അറിഞ്ഞുകൊണ്ടുതന്നെ'; പിടിയിലായ പ്രതി ജുനൈസിന്റെ മൊഴി

കൊച്ചിയിലെ 50 കടകളുമായി സുനാമി ഇറച്ചിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്ന് പിടിയിലായ പ്രതി ജുനൈസിന്റെ മൊഴി. സുനാമി ഇറച്ചി കൊച്ചിയില്‍ വില്‍പ്പനക്കെത്തിച്ചതും സൂക്ഷിച്ചതും പഴയതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണെന്നും വിപണിയില്‍ നിന്നും വളരെ വിലക്കുറവിലാണ് ഇറച്ചി വില്‍പ്പന നടത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

വീട്ടില്‍ നിന്ന് പിടികൂടിയ ബില്ലുകളിലുള്ള കടകളുമായി ഇടപാട് ഉണ്ടായിട്ടുണ്ട്. വിപണിയില്‍ നിന്നും വളരെ വിലക്കുറവിലാണ് ഇറച്ചി വില്‍പ്പന നടത്തിയത്. തമിഴ്‌നാട്ടില്‍ നിന്നാണ് കുറഞ്ഞ വിലയില്‍ പഴയ ഇറച്ചിയെത്തിച്ചതെന്നും കൈപ്പടമുകളില്‍ വീട് വാടകക്ക് എടുത്തായിരുന്നു വിതരണം നടത്തിയതെന്നും ജുനൈസ് പൊലീസിന് മൊഴി നല്‍കി.

കളമശ്ശേരിയില്‍ അഞ്ഞൂറ് കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തില്‍ ഇന്നലെയാണ് മുഖ്യപ്രതി ജുനൈസ് പിടിയിലായത്. മലപ്പുറത്ത് നിന്നാണ് ഇയാളെ പ്രത്യേക സംഘം പിടികൂടിയത്. ഇന്നലെ രാത്രി ജുനൈസിനെ കൊച്ചിയില്‍ എത്തിച്ചു. ഇയാളുടെ കൂട്ടാളിയും അറസ്റ്റിലായിട്ടുണ്ട്.

ജുനൈസിനെ ഇന്ന് ഉച്ചയ്ക്ക് ണ്ട് മണിക്ക് കോടതിയില്‍ ഹാജരാക്കും. ജുനൈസിനെതിരെ ഐപിസി 328 വകുപ്പ് ചേര്‍ത്തു. ജീവന് അപകടമുണ്ടാവുമെന്നറിഞ്ഞ് മാരകമായ വിഷം നല്‍കുന്നതുമായി ബന്ധപ്പെട്ട വകുപ്പാണ് ഇത്. പത്ത് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.