തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി; 'ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടാല്‍ എസ്.എന്‍.ഡി.പിയിലെ സ്ഥാനം രാജിവെയ്ക്കും'

ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് ജനറല്‍ സെക്രട്ടറി തുഷാര്‍ വെള്ളാപ്പള്ളി തൃശൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും. വയനാട് മണ്ഡലത്തില്‍ പൈലി വാത്യാട്ടും മത്സരിക്കും. അതേസമയം, രാഹുല്‍ ഗാന്ധി വയനാട് സ്ഥാനാര്‍ത്ഥിയാകുകയാണെങ്കില്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥിയും മാറുമെന്നാണ് സൂചന. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാലും എസ്.എന്‍.ഡി.പിയിലെ സ്ഥാനം രാജി വെയ്ക്കില്ല. അങ്ങിനെ സ്ഥാനം രാജി വെയ്ക്കുമെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ല. ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടാല്‍ എസ്.എന്‍.ഡി.പിയിലെ സ്ഥാനം രാജി വെയ്ക്കും. എസ്.എന്‍.ഡി.പിയുടെ ബി ടീമാണ് ബി.ഡി.ജെ.എസ് എന്ന പ്രചാരണം ശരിയല്ലെന്നും തുഷാര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ എസ്.എന്‍.ഡി.പിയിലെ സ്ഥാനം തുഷാര്‍ രാജി വെയ്ക്കണോയെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വയനാട്, തൃശൂര്‍ മണ്ഡലങ്ങളിലെ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം ഉണ്ടായത്.

തൃശൂര്‍, വയനാട് മണ്ഡലങ്ങള്‍ ഒഴികെ 3 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ ബിഡിജെഎസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആലത്തൂരില്‍ ടി.വി. ബാബു, മാവേലിക്കരയില്‍ തഴവ സഹദേവന്‍, ഇടുക്കിയില്‍ ബിജു കൃഷ്ണന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ ആരെ നിര്‍ത്തണമെന്ന് ബിജെപിയുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കും.