ബിനോയ് കോടിയേരിക്ക് എതിരായ പീഡന കേസ്; ഡി.എന്‍.എ ഫലം പുറത്ത് വിടണമെന്ന പരാതി ഇന്ന് കോടതിയില്‍

പീഡന കേസില്‍ പ്രതിയായ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം പുറത്തുവിടണം എന്ന് ആവശ്യപ്പെട്ട് ബിഹാര്‍ സ്വദേശിനിയുടെ പരാതി മുംബൈ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് ഇനിയും അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകരുത്. ഡിഎന്‍എ ഫലം പുറത്ത് വരുന്നതോടെ സത്യം തെളിയപ്പെടും എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം മൂന്നിനാണ് യുവതി മുംബൈ ഹൈക്കോടതിയെ സമീപിച്ചത്.

ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതി തള്ളണമെന്ന് ആവശ്യപ്പെട്ട് ബിനോയ് ജൂലൈയില്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് 2019 ജൂലൈ 30 ന് ബൈക്കുള ജെ.ജെ ആശുപത്രിയില്‍ ഡിഎന്‍എ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ 17 മാസത്തിന് ശേഷം 2020 ഡിസംബറിലാണ് ഫലം ലഭിച്ചത്. ഡിഎന്‍എ ഫലം സീല്‍ ചെയ്ത കവറില്‍ പൊലീസ് കോടതിക്ക് കൈമാറുകയായിരുന്നു. ഈ ഫലം പുറത്ത് വിടണമെന്നാണ് പരാതിക്കാരി ആവശ്യപ്പെട്ടിരിക്കുന്നത്.

2019 ജൂണിലാണ് യുവതി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന് ആരോപിച്ച് ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയത്. തനിക്ക് ബിനോയിയില്‍ എട്ട് വയസ്സ് പ്രായമായ കുട്ടിയുണ്ടെന്നും, ജീവിക്കാനുളള്ള ചെലവ് ബിനോയ് തരണമെന്നും ബിഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ പറഞ്ഞിരുന്നു.