രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; ജാമ്യാപേക്ഷകൾ കോടതി ഇന്ന് പരിഗണിക്കും

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷകൾ ഇന്ന് പരിഗണിക്കും. സെക്രട്ടറിയേറ്റ്, ഡിജിപി ഓഫീസ് മാർച്ചുകൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിലാണ് ജാമ്യാപേക്ഷകൾ ഇന്ന് പരിഗണിക്കുന്നത്. തിരുവനന്തപുരം സെഷൻസ് കോടതിയും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുമാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

കഴിഞ്ഞ മാസം യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് രാഹുലിന്റെ അറസ്റ്റുണ്ടായതും തുടർന്ന് റിമാൻഡിൽ വിട്ടതും. ഈ മാസം 22 വരെയാണ് രാഹുലിന്റെ റിമാൻഡ് കാലാവധി. ഈ കേസിൽ നൽകിയ ജാമ്യാപേക്ഷ ഇന്ന് സെഷൻസ് കോടതി പരിഗണിക്കും. ജാമ്യാപേക്ഷയിൽ വിധി വന്നില്ലെങ്കിലോ അപേക്ഷ തള്ളിയാലോ രാഹുലിന് ജയിലിൽ തുടരേണ്ടി വരും.

പൊതുമുതൽ നശിപ്പിക്കൽ, പൊലീസിനെ ആക്രമിക്കൽ തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. അതിനിടെയാണ് മൂന്ന് കേസുകളിൽക്കൂടി രാഹുലിന്റെ ഫോർമൽ അറസ്റ്റ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസും മ്യൂസിയം പൊലീസും രേഖപ്പെടുത്തിയത്.
ഇതിൽ സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസുകളിൽ ഇന്നലെത്തന്നെ രാഹുലിന് ജാമ്യം ലഭിച്ചു. ഡിജിപി ഓഫീസ് മാർച്ചിനെതിരെയെടുത്ത കേസിലെ ജാമ്യാപേക്ഷയാണ് ഇന്നത്തേക്ക് മാറ്റിയത്.

ഇതിനിടെ രാഹുലിനെതിരായ പൊലീസ് നടപടിക്കെതിരെ ഇന്ന് വൈകിട്ട് യൂത്ത് കോൺഗ്രസ് ദേശീയാധ്യക്ഷൻ ബിവി ശ്രീനിവാസ് പങ്കെടുക്കുന്ന നൈറ്റ് മാർച്ച് നടക്കും. ഇന്ന് വൈകീട്ട് ആറ് മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടറിയേറ്റിലേക്കാണ് യൂത്ത് കോൺഗ്രസിന്റെ നൈറ്റ് മാർച്ച് നടക്കുന്നത്.