കോഴിക്കോട് ജില്ലയിലെ ആരോഗ്യ വകുപ്പിന് കീഴിലുള്ള ആദ്യത്തെ സ്‌ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. സ്‌ട്രോക്ക് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ന്യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് റിജോഷ്, മറ്റ് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് വിഭാഗം ജീവനക്കാര്‍ എന്നിവരെ ആരോഗ്യമന്ത്രി വീണ ജോർജ് അഭിനന്ദിച്ചു.
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ കീഴലുള്ള പക്ഷാഘാത നിയന്ത്രണ പരിപാടിയുടെ (ശിരസ്) ഭാഗമായാണ് എല്ലാ ജില്ലകളിലേയും ഒരു പ്രധാന ആശുപത്രിയില്‍ സ്‌ട്രോക്ക് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ 10 ജില്ലകളിലാണ് സൗജന്യ സ്‌ട്രോക്ക് ചികിത്സ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ബാക്കിയുള്ള ജില്ലകളില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
Read more
ആധുനിക സൗകര്യങ്ങളോടു കൂടിയ സ്‌ട്രോക്ക് ഐസിയു, ത്രോമ്പോലൈസിസ് ചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍ എന്നിവ ആരോഗ്യ വകുപ്പ് സജ്ജമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു. ഇതോടെ മെഡിക്കല്‍ കോളേജുകളിലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലും മാത്രം ലഭിച്ചിരുന്ന ഈ ചികിത്സ ജില്ലാ ആശുപത്രികളിലും ലഭ്യമാക്കി വരുന്നു. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളാരംഭിച്ച് കഴിഞ്ഞാല്‍ വിന്‍ഡോ പീരിഡായ നാലര മണിക്കൂറിനുള്ളില്‍ സ്‌ട്രോക്ക് ചികിത്സ നല്‍കിയെങ്കില്‍ മാത്രമേ അതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. എല്ലാ ജില്ലകളിലും സ്‌ട്രോക്ക് യൂണിറ്റുകള്‍ വരുന്നതോടെ ആ ജില്ലകളില്‍ തന്നെ രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാന്‍ സാധിക്കുന്നു എന്നും ആരോഗ്യമന്ത്രി പറഞ്ഞു.