ഹര്‍ത്താലില്‍ അക്രമം ഉണ്ടാക്കിയവരെ അറസ്റ്റ് ചെയ്യും: എ.ഡി.ജി.പി

ഹര്‍ത്താലില്‍ അക്രമമുണ്ടാക്കിയവരെ അറസ്റ്റുചെയ്യുമെന്ന് എഡിജിപി വിജയ് സാഖറെ. മട്ടന്നൂരില്‍ ലോറിക്കുനേരെ ബോംബെറിഞ്ഞവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസ് ആക്രമിച്ചവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എ.ഡി.ജി.പി. പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹര്‍ത്താലിലെ അക്രമ സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ഹൈക്കോടതി. ഹര്‍ത്താല്‍ കോടതി നിരോധിച്ചതാണെന്നും കോടതി വ്യക്തമാക്കി. ദേശീയ തലത്തില്‍ എന്‍ എ ഐ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിനും തുടര്‍ന്നുള്ള സംഘടനാ നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ഹര്‍ത്താലിനോട് അനുബന്ധിച്ച സംസ്ഥാനത്ത് രാവിലെ ഏഴ് മണി മുതല്‍ വലിയ അക്രമ സംഭവങ്ങളാണ് അരങ്ങേറുന്നത്. സംസ്ഥാനമെങ്ങും കെ എസ് ആര്‍ ടി സി ബസുകള്‍ ആക്രമിക്കപ്പെട്ടു. തുറന്ന കടകള്‍ എല്ലാം തല്ലിപ്പൊളിക്കുകയും, പൂട്ടിക്കുകയും ചെയ്തു. പൊലീസുകാര്‍ക്കെതിരെയും ആക്രമങ്ങളുണ്ടായി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഭീകരാന്തരീക്ഷം നിലനില്‍ക്കുകയാണ്.

സംസ്ഥാനമൊട്ടുക്ക് നൂറുക്കണക്കിന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരാറ്റുപേട്ട തുടങ്ങിയ പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളില്‍ പൊലീസിന് പലവട്ടം ലാത്തി വീശേണ്ടി വ്ന്നു. എല്ലാ ജില്ലകളിലും രാവിലെ തുടങ്ങിയ സംഘര്‍ഷാവസ്ഥ ഇപ്പോഴും ശമിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഇടെപെടല്‍ ഉണ്ടായത്.