ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയുടെ സിംഹാസനമാണ് തന്റേത് എന്നാണ് കേന്ദ്രധനമന്ത്രി നിര്‍മ്മലാസീതാരാമന്റെ ഭാവമെന്ന് സിപിഎം നേതാവ് തോമസ് ഐസക്ക്. . പകിടകളിയില്‍ തോറ്റ് കേന്ദ്രാധികാരത്തിന്റെ ഭൂതത്താന്‍ കോട്ടയില്‍ എന്നെന്നേയ്ക്കുമായി ദാസ്യവൃത്തിയ്ക്കു വിധിക്കപ്പെട്ട കീഴാളപദവിയിലാണ് അവര്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളെ കാണുന്നത്. അങ്ങനെയല്ല എന്ന് അവരെ ബോധ്യപ്പെടുത്താന്‍ ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും മുന്‍കൈയെടുക്കണം. അസഹനീയമാംവിധം അധികാരഭ്രാന്ത് മൂര്‍ച്ഛിച്ച അവസ്ഥയിലാണവര്‍.
ഇത്ര നിശിതമായ ഭാഷയില്‍ വിമര്‍ശിക്കുന്നതിന് കാരണമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികവിവേചനത്തിനെതിരെ കേരളം കൊടുത്ത കേസില്‍ കേന്ദ്രം കാണിക്കുന്ന അസഹിഷ്ണുത കാണുമ്പോഴറിയാം, അവരെ ബാധിച്ചിരിക്കുന്ന അധികാരഭ്രാന്തിന്റെ ആഴം. സുപ്രിംകോടതിയെ സമീപിച്ച്, കേരളം നിയമപോരാട്ടത്തിനിറങ്ങിയത് കേന്ദ്രം വാഴുന്ന പൊന്നു തമ്പുരാന്മാര്‍ക്ക് തീരെ ബോധിച്ചിട്ടില്ല. ശിരസു കുനിച്ചും നട്ടെല്ലു വളച്ചും മുട്ടിലിഴഞ്ഞും കേരളം തങ്ങളുടെ മുന്നില്‍ കെഞ്ചിക്കേഴുമെന്നാണ് കൊടുമണ്‍ പോറ്റിമാരുടെ കേന്ദ്രസ്വരൂപങ്ങള്‍ ധരിച്ചതെങ്കില്‍ അവര്‍ക്കു തെറ്റി. ഇത് നാടു വേറെയാണ്.
ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചൂകൂടേ എന്ന് നിര്‍ദ്ദേശിച്ചത് സുപ്രിംകോടതിയാണ്. കേന്ദ്രത്തിന്റെ വാദം കേട്ടപാടെ കേരളത്തിന്റെ ഹര്‍ജി തള്ളുകയല്ല സുപ്രിംകോടതി ചെയ്തത് എന്ന് ഓര്‍മ്മിക്കുക. ആ ചര്‍ച്ചയിലാണ് കോടതി നിര്‍ദ്ദേശിച്ച പ്രകാരം ചര്‍ച്ചയ്ക്കു ചെന്നപ്പോഴാണ് കേന്ദ്രസര്‍ക്കാരിന്റെ മുഷ്‌കും മുരടത്തരവും വെളിയില്‍ ചാടിയത്.
കേസ് പിന്‍വലിച്ചാല്‍ പതിമൂവായിരം കോടിയുടെ വായ്പയെടുക്കാന്‍ അനുവദിക്കാമത്രേ. അധികാരത്തിന്റെ ധാര്‍ഷ്ട്യം നോക്കൂ. അര്‍ഹതപ്പെട്ടത് ആദ്യം തടഞ്ഞു വെയ്ക്കുന്നു. തടസം നീക്കി അര്‍ഹതപ്പെട്ടത് നല്‍കണമെന്ന് മാന്യമായി എത്രയോ തവണ നാം പറഞ്ഞതാണ്. മുട്ടാപ്പോക്കും അധിക്ഷേപവുമായിരുന്നു മറുപടി. സഹിക്കാവുന്നതിന്റെ സീമകളെല്ലാം കഴിഞ്ഞപ്പോഴാണ് നാം നീതി തേടി സുപ്രിംകോടതിയെ സമീപിച്ചത്. ആ കേസ് മാടമ്പിത്തരത്തിന്റെ മുഖത്തേറ്റ പ്രഹരമായി. ഇപ്പോപ്പറയുന്നു, കേസു പിന്‍വലിച്ചാല്‍ അര്‍ഹതപ്പെട്ട വായ്പയെടുക്കാന്‍ അനുവാദം തരാമെന്ന്. സുപ്രിംകോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് വാടകഗുണ്ടകളുടെ ഭാഷയിലുള്ള കേന്ദ്ര ഉദ്യോഗസ്ഥരുടെ ഈ വര്‍ത്തമാനം.
അര്‍ഹതപ്പെട്ട പണം കേന്ദ്രം തരുന്നില്ല എന്ന പൂര്‍ണ ബോധ്യമുള്ളതുകൊണ്ടാണല്ലോ കേരളം സുപ്രിംകോടതിയെ സമീപിച്ചത്. നമ്മുടെ അര്‍ഹത പരമോന്നത കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന പൂര്‍ണബോധ്യം നമുക്കുണ്ട്. അതുകൊണ്ടു തന്നെയാണ് ആ അറ്റകൈ പ്രയോഗത്തിന് സംസ്ഥാനം മുതിര്‍ന്നത്. കേന്ദ്രത്തിന് എന്തിനാണിത്ര വേവലാതി? കേന്ദ്രത്തിന്റെ ഭാഗത്ത് ശരിയുണ്ടെങ്കില്‍, അത് സുപ്രിംകോടതിയെ ബോധ്യപ്പെടുത്തിയാല്‍ പോരേ. കേസ് നിഷ്പ്രയാസം ജയിക്കാമല്ലോ. അങ്ങനെ നിഷ്പ്രയാസം ജയിക്കാവുന്ന കേസല്ല ഇത്. പക്ഷേ, കാണിച്ചുകൂട്ടുന്നത് എന്താണ്?
പരിധി കവിഞ്ഞ് കേരളം വായ്പയെടുത്തുവെന്നാണല്ലോ ഇതേവരെ അപഹസിച്ചു നടന്നത്. ഇപ്പോ ഈ പതിമൂവായിരം കോടിയുടെ കണക്കെവിടുന്നു വന്നു? അര്‍ഹതപ്പെട്ട പതിമൂവായിരം കോടി പിടിച്ചുവെച്ചിരിക്കുകയാണ് എന്ന് സുപ്രിംകോടതിയ്ക്കു മുന്നിലും സമ്മതിച്ചിട്ടില്ല. കള്ളക്കണക്കും ദുര്‍വ്യാഖ്യാനങ്ങളും നിരത്തി കേരളത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു ഇതുവരെ. സുപ്രിംകോടതി ഇടപെട്ടപ്പോഴാണ് കേരളത്തിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് കേന്ദ്രത്തിന് ഗത്യന്തരമില്ലാതെ സമ്മതിക്കേണ്ടി വന്നത്. അത് സമ്മതിച്ചു തരുന്നതിന്റെ ജാള്യമാണ് ഭീഷണിയുടെ സ്വരത്തില്‍ മുഴങ്ങിയത്.
ചര്‍ച്ചയില്‍ കേന്ദ്രത്തിന് സമ്മതിക്കേണ്ടി വന്നത് എന്തൊക്കെയാണ്?
(1) വൈദ്യുതി മേഖലയ്ക്കുള്ള പ്രത്യേക ധനസഹായത്തിനു കേന്ദ്ര സര്‍ക്കാര്‍വച്ച നിബന്ധനകളെല്ലാം കേരളം പാലിച്ചിട്ടുണ്ട്. അതുകൊണ്ട് 4866 കോടി രൂപ കേരളത്തിന് അര്‍ഹതയുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ക്ക് ഈ പണം കൈമാറിക്കഴിഞ്ഞു.
(2) 2017 മുതല്‍ പബ്ലിക് അക്കൗണ്ടില്‍ അതായത് ട്രഷറി സേവിംഗ്‌സ് ബാങ്കില്‍ ഉണ്ടാകുന്ന വര്‍ദ്ധന സംസ്ഥാന വായ്പയും തട്ടിക്കിഴിക്കുന്ന പതിവ് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. ട്രഷറി സേവിംഗ്‌സില്‍ ജനങ്ങളുടെ ഡെപ്പോസിറ്റ് മാത്രമല്ല, സെക്യൂരിറ്റിയായി ലഭിക്കുന്ന പണം, ജീവനക്കാരുടെ പിഎഫ് തുടങ്ങിയവയെല്ലാം ഉള്‍പ്പെടും. ഇവയെല്ലാം വായ്പയായി വെട്ടിക്കുറയ്ക്കുന്നത് അന്യായമാണ്. ഏതായാലും കേന്ദ്രം നിയമം മാറ്റിയതിനുസരിച്ച് പണ്ടത്തെപ്പോലെ പബ്ലിക് അക്കൗണ്ട് വഴി വിഭവസമാഹരണം നാം നടത്താറില്ല. എന്നാല്‍ പണ്ടത്തെപ്പോലെ പബ്ലിക് അക്കൗണ്ടിലെ കണക്കുകള്‍ എജി ഓഡിറ്റിലൂടെ അന്തിമമാകുന്ന മുറയ്ക്ക് സര്‍ക്കാരിന് അധികമായി ലഭിക്കേണ്ട 4323 കോടി രൂപയുടെ വായ്പ സംസ്ഥാനത്തിനു കൂടുതലായി എടുക്കാന്‍ അര്‍ഹതയുണ്ടെന്ന് അംഗീകരിച്ചു.
(3) 3 ശതമാനമാണല്ലോ വായ്പയെടുക്കാന്‍ അവകാശം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കണക്കു കൂട്ടാന്‍ ഉപയോഗിച്ച സംസ്ഥാന ജിഡിപി തുകയും യഥാര്‍ത്ഥത്തിലെ സംസ്ഥാന ജിഡിപിയും തമ്മില്‍ വ്യത്യാസമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 1877 കോടി രൂപ കൂടി കേരളത്തിനു ന്യായമായി വായ്പയെടുക്കാന്‍ അവകാശമുണ്ട്.
(4) കിഫ്ബിയും മറ്റും എടുത്ത വായ്പ നമ്മുടെ വായ്പയില്‍ നിന്നും വെട്ടിക്കുറയ്ക്കുന്നുണ്ടല്ലോ. അപ്പോള്‍ സ്വാഭാവികമായും കിഫ്ബിയുടെ തിരിച്ചടവ് ആ വെട്ടിക്കുറവില്‍ നിന്ന് കിഴിക്കണം. ഇതും ന്യായമാണെന്ന് അംഗീകരിച്ചു. ഈ ഇനത്തില്‍ 2543 കോടി രൂപ അധിക വായ്പയെടുക്കാന്‍ കേരളത്തിന് അവകാശമുണ്ട്.
അങ്ങനെ മൊത്തം 13,609 കോടി രൂപ ഈ വര്‍ഷം കേന്ദ്രം ഇപ്പോള്‍ അനുവദിച്ചതിനേക്കാള്‍ കൂടുതലായി വായ്പയെടുക്കാന്‍ സംസ്ഥാനത്തിന് അവകാശമുണ്ട്. അത് സമ്മതിക്കാതെ വഴിയില്ലെന്നായി. പക്ഷേ, ചര്‍ച്ചയുടെ അവകാശം കേന്ദ്ര ധനമന്ത്രിയോട് ആലോചിച്ചശേഷം കേന്ദ്ര ഉദ്യോഗസ്ഥര്‍ ഒരു നിബന്ധന വച്ചു. ഇത്രയും വായ്പയെടുക്കാന്‍ അനുവദിക്കാം. പക്ഷേ, കേസ് പിന്‍വലിക്കണം. അതിനു കഴിയില്ലായെന്നു കേരളവും പറഞ്ഞു.
പക്ഷേ, യോഗം അവസാനിക്കും മുമ്പ് മറ്റൊരു സംഭവംകൂടി ഉണ്ടായി. കേരളം യോഗത്തിന്റെ മിനിറ്റ്‌സ് ആവശ്യപ്പെട്ടു. കേന്ദ്ര ഉദ്യോഗസ്ഥര്‍ അതും നല്‍കി. അതില്‍ മേല്‍പ്പറഞ്ഞ നാല് കാര്യങ്ങളും സമ്മതിച്ചിട്ടുണ്ട്. പക്ഷേ, അത് അനുവദിക്കണമെങ്കില്‍ കേസ് പിന്‍വലിക്കണമെന്നുകൂടി മിനിറ്റ്‌സില്‍ ഉണ്ടായിരുന്നു. ഇതാണ് സുപ്രിംകോടതിയില്‍ വന്നതും വലിയ വാദപ്രതിവാദത്തിന് ഇടയാക്കിയതും.
കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാണ്. അവിടെ നിന്ന് എന്തെങ്കിലും കിട്ടണമെങ്കില്‍ നാം ബിജെപി സര്‍ക്കാരിനും അവരുടെ നയങ്ങള്‍ക്കും മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കണം. ഇല്ലെങ്കില്‍ സാമ്പത്തികമായി വരിഞ്ഞു മുറുക്കും. അധികാരത്തിന്റെ ഭൂതത്താന്‍ കോട്ട അടക്കിഭരിക്കുന്ന തങ്ങളെ ചോദ്യം ചെയ്യാനും ധിക്കരിക്കാനും കേരളം മുതിരേണ്ടെന്നാണ് ഈ ചെയ്തികളുടെ നാനാര്‍ത്ഥം.
അതിനു വഴങ്ങാന്‍ ഇടതുസര്‍ക്കാര്‍ തയ്യാറല്ല. എത്രവട്ടം വേണമെങ്കിലും ഇക്കൂട്ടരുടെ മുഖത്തുനോക്കി അതുപറയാനും നമുക്ക് നട്ടെല്ലുണ്ട്. പക്ഷേ, കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാടിനോട് യുഡിഎഫ് എന്തുസമീപനമാണ് സ്വീകരിക്കുക. പണം കേന്ദ്രത്തിന് ഇഷ്ടമുണ്ടെങ്കില്‍ തരും. വായ്പാപരിധി ഇഷ്ടംപോലെ നിശ്ചയിക്കും. അതിനൊന്നും നിയമപരിഹാരം തേടി കോടതിയെയൊന്നും സമീപിച്ചിട്ട് കാര്യമില്ല. ഇതൊക്കെ തുറന്നു പറയാനും മിനിട്‌സില്‍ എഴുതിവെച്ച് രേഖയാക്കാനും കേന്ദ്രം വാഴുന്നവര്‍ക്ക് മടിയും സങ്കോചവുമൊന്നുമില്ല.
Read more
അങ്ങനെയൊക്കെ കാണിക്കുന്നതില്‍ യുഡിഎഫിനും പ്രതിഷേധമൊന്നുമില്ല. ബിജെപിയില്‍ ചേക്കേറാന്‍ നട്ടെല്ലും വളച്ച് ഊഴം കാത്തു നില്‍ക്കുന്നവരില്‍ നിന്ന് നീതിയ്ക്കും നിയമത്തിനും നിരക്കുന്ന നിലപാട് പ്രതീക്ഷിച്ചിട്ട് കാര്യമില്ല. അക്കാര്യം ആവര്‍ത്തിച്ചു തെളിയിക്കുകയാണ് കേരളത്തിലെ യുഡിഎഫ് സംവിധാനമെന്നും അദേഹം പറഞ്ഞു.