മുന്‍ മന്ത്രി തോമസ് ചാണ്ടി അന്തരിച്ചു

എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷനും മുന്‍ മന്ത്രിയായിരുന്ന കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടി (72) അന്തരിച്ചു. പിണറായി മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു. എറണാകുളത്തെ വീട്ടിലായിരുന്നു അന്ത്യം.

അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി രാജ്യത്തെ വിവിധ ആശുപത്രികളിലും വിദേശത്തും അദ്ദേഹം ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം റേഡിയേഷന്‍ അടക്കമുള്ള ചികിത്സയ്ക്കായി ആശുപത്രിയിലായിരുന്നു. ഇന്ന് ആരോഗ്യനില കൂടുതല്‍ വഷളാകുകയായിരുന്നു. നിയമസഭയിലെ ഏറ്റവും സമ്പന്നനായ എംഎല്‍എ എന്ന വിശേഷണമുള്ള തോമസ് ചാണ്ടിക്ക് വിദേശത്തും സ്വദേശത്തുമായി നിരവധി വ്യവസായ സ്ഥാപങ്ങളുണ്ട്.

വ്യവസായി എന്ന നിലയില്‍ പ്രശസ്തരായ അദ്ദേഹം റിസോര്‍ട്ട്, വിദ്യാഭ്യാസ മേഖലകളിലാണ് പ്രവര്‍ത്തിച്ച് വന്നിരുന്നത്. കുവൈത്തിലെ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍, ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍, ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവയുടെ ചെയര്‍മാനാണ്. സൗദി അറേബ്യയിലെ റിയാദില്‍ അല്‍-അലിയ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളും നടത്തുന്നുണ്ട്.

കെ.എസ്.യുവിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച തോമസ് ചാണ്ടി പിന്നീട് 1970- ല്‍ കുട്ടനാട് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. 2006- ലെ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഭാഗമായി. പിന്നീട് എന്‍.സി.പിയുമായി ലയിക്കുകയും 2011- ലെ തിരഞ്ഞെടുപ്പിനായി എല്‍.ഡി.എഫുമായി യോജിക്കുകയും ചെയ്തു.