തിരുവനന്തപുരം മെട്രോ: ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം; 31 കി.മീ ദൂരം, 27 സ്റ്റേഷനുകൾ

തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെന്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വെ സ്റ്റേഷന്‍, സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളജ് എന്നിവ ബന്ധിപ്പിക്കുന്ന ആദ്യ ഘട്ട അലൈന്‍മെന്റാണ് അംഗീകരിച്ചത്.

പാപ്പനംകോട്നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലില്‍ അവസാനിക്കും. 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. കഴക്കൂട്ടം/ടെക്നോപാര്‍ക്ക്/കാര്യവട്ടം എന്നിവയായിരിക്കും ഇന്റര്‍ചേഞ്ച്‌ സ്റ്റേഷനുകള്‍. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.

പാപ്പനംകോട്, കൈമനം, കരമന, കിള്ളിപ്പാലം ജംക്‌ഷന്‍, തമ്പാനൂര്‍, സെക്രട്ടേറിയറ്റ്, പാളയം, പ്ലാമൂട്, പട്ടം, മുറിഞ്ഞപാലം, മെഡിക്കല്‍ കോളജ്, ഉള്ളൂര്‍, പൊങ്ങുമൂട്, ശ്രീകാര്യം, പാങ്ങപ്പാറ, ഗുരുമന്ദിരം, കാര്യവട്ടം, ടെക്‌നോപാര്‍ക്ക് ഫെയ്‌സ് 1 (ഇന്‍ര്‍ചെയ്ഞ്ച് സ്‌റ്റേഷന്‍), ടെക്‌നോപാര്‍ക്ക് ഫെയ്‌സ് 3, കുളത്തൂര്‍, ടെക്‌നോപാര്‍ക്ക് ഫെയ്‌സ് 2 (ഇന്‍ര്‍ചെയ്ഞ്ച് സ്‌റ്റേഷന്‍), ആക്കുളം ലേക്ക്, കൊച്ചുവേളി, വെണ്‍പാലവട്ടം, ചാക്ക, എയര്‍പോര്‍ട്ട്, ഈഞ്ചക്കല്‍ (ടെര്‍മിനല്‍ സ്‌റ്റേഷന്‍) എന്നിവയാണ് 27 സ്‌റ്റേഷനുകള്‍.

Read more

മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ മേല്‍പ്പാലങ്ങളുടെ നിര്‍മാണ ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ഏല്‍പ്പിച്ചിരുന്നു. ഇതില്‍ ശ്രീകാര്യം മേല്‍പ്പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.