'ഫെനിയുടെ പിന്നില്‍ ആരോ ഉണ്ട്, ഞാന്‍ ഇതുവരെ കൊല്ലം ഗസ്റ്റ് ഹൗസില്‍ പോയിട്ടില്ല'; ആരോപണങ്ങള്‍ തള്ളി ഇപി ജയരാജന്‍

സോളാര്‍ കേസില്‍ ഫെനി ബാലകൃഷ്ണന്റെ ആരോപണങ്ങള്‍ നിഷേധിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. താന്‍ ഇതുവരെ കൊല്ലം ഗസ്റ്റ് ഹൗസില്‍ പോയിട്ടില്ലെന്നും ഫെനി ബാലകൃഷ്ണനുമായി ഒരു ബന്ധവുമില്ലെന്നും ജയരാജന്‍ പറഞ്ഞു. സോളാര്‍ കേസിലെ പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന് പിന്നില്‍ ആരോ ഉണ്ടെന്നും ഇപി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇപി ജയരാജന്‍.

സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് കൂട്ടിച്ചേര്‍ത്തതിന് പിന്നില്‍ നടന്ന ഗൂഢാലോചനയില്‍ സിപിഐഎമ്മിന് പങ്കില്ല. പുറത്ത് വന്നിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഫെനി ബാലകൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്തോ ഉദ്ദേശമുണ്ടെന്നും ജയരാജന്‍ അറിയിച്ചു. തങ്ങള്‍ ഉന്നതമായ രാഷ്ട്രീയ നിലപാടുമായാണ് മുന്നോട്ട് പോകുന്നതെന്നും തരംതാണ ആരോപണങ്ങളിലേക്ക് തള്ളിവിടരുതെന്നും ഇപി മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള പ്രശ്‌നമാണ് വിഷയം വീണ്ടും ചര്‍ച്ചയാകുന്നതിന് പിന്നില്‍. ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ നമ്മുക്ക് ഒപ്പം ഇല്ല. അന്തരിച്ച ഒരു നേതാവിനെ നിയമസഭയില്‍ വീണ്ടും കീറിമുറിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് പിന്തിരിയണമെന്നും ഇപി ജയരാജന്‍ ആവശ്യപ്പെട്ടു. സജി ചെറിയാനെതിരെയുള്ള ആരോപണങ്ങളെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും തനിക്ക് അതേപറ്റി അറിയില്ലെന്നും ഇപി ജയരാജന്‍ പ്രതികരിച്ചു.

സജി ചെറിയാന്‍ മാവേലിക്കര കോടതിയില്‍ വന്നപ്പോള്‍ പരാതിക്കാരിയെ കാണണമെന്ന് ആവശ്യപ്പെട്ടുവെന്നും തന്റെ വീട്ടില്‍ വെച്ച് പരാതിക്കാരിയെ കണ്ടുവെന്നും ഫെനി ആരോപിച്ചിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും സജി ചെറിയാനും കേസില്‍ ഇടപെട്ടിരുന്നു. ജയരാജനെ കൊല്ലത്തെ ഗസ്റ്റ് ഹൗസില്‍ വച്ചു കണ്ടെന്നും സോളാര്‍ വിഷയം കത്തിച്ചു നിറുത്തണമെന്നും അതിനുവേണ്ട സഹായങ്ങള്‍ ചെയ്തു തരാമെന്ന് പറഞ്ഞതായുമാണ് ഫെനി ബാലകൃഷ്ണന്‍ ആരോപിച്ചത്.