തിരഞ്ഞെടുപ്പ് ഫലത്തില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമില്ല; വിമര്‍ശനങ്ങള്‍ സ്വാഭാവികമെന്ന് മുഹമ്മദ് റിയാസ്‌

തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജനവിധി അംഗീകരിക്കുന്നുവെന്നും വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. പ്രതികൂല ഘട്ടങ്ങളില്‍ യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് തൃക്കാക്കരയെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ വോട്ട് വിഹിതം കൂടി. പക്ഷേ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചില്ല. എന്നാല്‍ പരാജയങ്ങളില്‍ എല്‍ഡിഎഫ് കിതക്കില്ലെന്നും തോല്‍വി വിലയിരുത്തി കുതിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം ജനവിധിയാണ് വലുതെന്നാണ് തൃക്കാക്കരയിലെ തോല്‍വി നല്‍കുന്ന പാഠമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. ജനങ്ങളെ വിശ്വാസത്തില്‍ എടുത്തുകൊണ്ട് വേണം വികസന നയം നടപ്പാക്കാനെന്നും ഇപ്പോഴത്തെ ജനവിധി ഇടത് മുന്നണി ഒരുമിച്ചും പാര്‍ട്ടികള്‍ വെവ്വേറെയും വിശകലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയില്‍ എല്‍ഡിഎഫിന് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം വീഴ്ചപറ്റിയെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. ഇടതു വിരുദ്ധവോട്ടുകള്‍ ഒന്നിച്ചതാണ് തൃക്കാക്കരയില്‍ എല്‍ഡിഎഫ് പരാജയപ്പെടാന്‍ കാരണം. സഹതാപ തരംഗവും യുഡിഎഫിന് അനുകൂലമായെന്നും തങ്ങള്‍ക്ക് വോട്ട് കുറഞ്ഞിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കണക്കുകള്‍ അനുസരിച്ച് മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തേതിനെക്കാള്‍ വോട്ട് കൂടുകയാണ് ചെയ്തത്. മൊത്തം വോട്ട് കുറഞ്ഞിട്ടും വോട്ടും ശതമാനവും കൂടി. തോല്‍വിയെ കുറിച്ച് പരിശോധിക്കുകയാണ്. മണ്ഡലത്തില്‍ എന്തുകൊണ്ടാണ് സ്വാധീനം ഉണ്ടാക്കാന്‍ കഴിയാഞ്ഞത് എന്നതടക്കം എല്ലാ ഘടകവും പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്ത് പൊതുവേ ഉണ്ടായിട്ടുള്ള മുന്നേറ്റത്തിനൊപ്പം നിലകൊള്ളാന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും തൃക്കാക്കരിയല്‍ കഴിഞ്ഞിട്ടില്ലെന്നും പി രാജീവ് പറഞ്ഞു.