'വെള്ളാപ്പള്ളി നടേശൻ തന്ന മൂന്നു ലക്ഷം രൂപക്ക് കണക്കുണ്ട്, വഴിവിട്ട സഹായം ചെയ്യില്ലെന്ന് പറഞ്ഞാണ് പണം വാങ്ങിയത്'; ബിനോയ് വിശ്വം

ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തന്ന പണത്തിന് കണക്കുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെള്ളാപ്പള്ളി നടേശൻ മൂന്നു ലക്ഷം രൂപ തന്നുവെന്നും വഴിവിട്ട സഹായം ചെയ്യില്ലെന്ന് പറഞ്ഞാണ് പണം വാങ്ങിയതെന്നും ബിനോയ് വിശ്വം പറഞ്ഞു.

തിരഞ്ഞെടുപ്പ് സമയത്ത് വെള്ളാപ്പള്ളി നടേശനെ കാണാൻ പോയിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. പണം തന്നിട്ടുണ്ട്. പണം വാങ്ങിയെങ്കിൽ വാങ്ങിയെന്ന് തന്നെ പറയുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ബിനോയ് വിശ്വത്തിന് പണം നല്കിയിരുന്നെന്ന് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ വിജയത്തെക്കാൾ പരാജയം ഉണ്ടായി എന്നും ബിനോയ് വിശ്വം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഒരു പോരാട്ടമാണ്. ജയിക്കുമ്പോൾ ജനങ്ങളെ വെറുപ്പിക്കരുത്, ശിരസ് കുനിച്ചു പിടിക്കണം. പരാജയപ്പെടുമ്പോൾ അയ്യോ എന്ന് നെഞ്ചത്തടിച്ച് പറഞ്ഞ് മാളത്തിൽ പോയി ഒളിക്കാൻ പോകുന്നില്ല. തിരുത്തൽ വേണ്ടിടത്ത് അത് ചെയ്യുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

അടുത്ത പോരാട്ടം ഇതിനേക്കാൾ വലുതാണ്. നല്ല തിരിച്ചറിവോടെ പ്രവർത്തിക്കണം. തിരുത്തൽ വരുത്തേണ്ടിടത്ത് അത് ചെയ്യണം. കമ്യൂണിസ്റ്റുകാർ ജനങ്ങളെ ഭയപ്പെടേണ്ടവരാണ്. അല്ലാതെ ജനത്തെ ഭയപ്പെടുത്തേണ്ടവരല്ല. എസ്ഐആർ പരമാവധി പേർക്ക് വോട്ട് നിഷേധിക്കാനാണ് ലക്ഷ്യമിടുന്നത്. ബിജെപിക്ക് ഉറപ്പില്ലാത്ത വോട്ടുകൾ ഒഴിവാക്കുകയാണ് ചെയ്യുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

Read more