'തുടര്‍ച്ചയായി വീഴ്ചകളൊന്നും ഇല്ല, ഒന്നോ രണ്ടോ ഉണ്ടാകും'; ലക്ഷക്കണക്കിന് ഓപ്പറേഷന്‍ നടന്നിട്ടുണ്ടല്ലോ, അതൊന്നും കാണാതെ ഇത് മാത്രം പര്‍വതീകരിക്കേണ്ട ആവശ്യമില്ലെന്ന് എം വി ഗോവിന്ദന്‍

ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റില്‍ കത്രിക(ആര്‍ട്ടെറി ഫോര്‍സെപ്സ്) കുടുങ്ങിയത് വളരെ വളരെ ഒറ്റപ്പെട്ട സംഭവമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ലക്ഷക്കണക്കിന് ഓപ്പറേഷന്‍ നടന്നിട്ടുണ്ടെന്നും അതിനൊന്നും ഉണ്ടായിട്ടില്ലല്ലോയെന്നും എ വി ഗോവിന്ദന്‍ ചോദിച്ചു. അതൊന്നും കാണാതെ ഇത് മാത്രം പര്‍വതീകരിക്കേണ്ട ആവശ്യമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാദം. വീഴ്ചയൊക്കെ സ്വാഭാവികമാണെന്നും അതുകൊണ്ടാണ് നടപടിയെടുക്കുന്നതെന്നും ഈ സംഭവം മാത്രം പര്‍വതീകരിക്കേണ്ട ആവശ്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ലക്ഷക്കണക്കിന് ഓപ്പറേഷന്‍ നടക്കുന്ന സംസ്ഥാനമല്ലേ കേരളമെന്നും അതില്‍ രണ്ടെണ്ണം ചൂണ്ടിക്കാട്ടി എല്ലാം തെറ്റാണെന്ന് പറയാന്‍ പറ്റുമോയെന്ന ചോദ്യവും സിപിഎം സംസ്ഥാന സെക്രട്ടറിക്കുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എല്ലാം തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുകയാണെന്നും മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനെതിരേ വാര്‍ത്ത സൃഷ്ടിക്കണം എന്നതാണ് രീതിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഇങ്ങനെയൊരു സംഭവമുണ്ടാകാന്‍ പാടില്ലെന്നും ഒരുതരത്തിലുമുള്ള ഒറ്റപ്പെട്ട സംഭവവും ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലോടെ ഓരോ വകുപ്പുകളും മുന്നോട്ടുപോകണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വീഴ്ചയുണ്ടായത് കൊണ്ടാണല്ലോ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തതെന്നും ഇത് വളരെ വളരെ ഒറ്റപ്പെട്ട സംഭവമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇങ്ങനെയുള്ള സംഭവമുണ്ടാകാന്‍ പാടില്ലെന്നും ഒരുതരത്തിലുള്ള ഒറ്റപ്പെട്ടസംഭവവും ഇനി ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലോടെ ഓരോ വകുപ്പുകളും മുന്നോട്ടുപോകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

”ഒരു ഓപ്പറേഷന് ഇങ്ങനെ ഉണ്ടായെന്ന് വെച്ച്, ലക്ഷക്കണക്കിന് ഓപ്പറേഷന്‍ നടന്നിട്ടുണ്ടല്ലോ, അതിനൊന്നും ഉണ്ടായിട്ടില്ലല്ലോ. അതൊന്നും കാണാതെ ഇത് മാത്രം പര്‍വതീകരിക്കേണ്ട ആവശ്യമില്ല. തുടര്‍ച്ചയായി വീഴ്ചകളൊന്നും ഇല്ല. ഒന്നോ രണ്ടോ ഉണ്ടാകും. ലക്ഷക്കണക്കിന് ഓപ്പറേഷന്‍ നടക്കുന്ന സംസ്ഥാനമല്ലേ കേരളം. അതില്‍ രണ്ടെണ്ണം ചൂണ്ടിക്കാട്ടി എല്ലാം തെറ്റാണെന്ന് പറയാന്‍ പറ്റുമോ. പക്ഷേ, അതാണ് മാധ്യമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനെതിരേ വാര്‍ത്ത സൃഷ്ടിക്കണം.

ആരോഗ്യമേഖല സെന്‍സിറ്റീവായ മേഖലയാണ്. അതിനാല്‍ വളരെ ശ്രദ്ധയോടെയാണ് ആരോഗ്യമേഖല പോകുന്നത്. എന്നാല്‍, ഇങ്ങനെ അപൂര്‍വമായ സംഭവങ്ങളുണ്ടാകാറുണ്ട്. അത് ഒഴിവാക്കാനുള്ള മുന്‍കരുതലോട് കൂടി മുന്നോട്ടുപോകുമെന്നാണ് സര്‍ക്കാരും മന്ത്രിയും തീരുമാനിച്ചതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Read more

ഡോക്ടറെ സസ്പെന്‍ഡ് ചെയ്താല്‍ ഡോക്ടര്‍മാരുടെ സംഘടന പ്രതിഷേധിക്കുമെന്നും അത് ഉറപ്പായിട്ടും ഉണ്ടാകുമെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് മന്ത്രിയുടെ വീട്ടില്‍ റീത്ത് വെച്ചതടക്കമുള്ള സംഭവങ്ങള്‍ യുഡിഎഫിന്റെ അറിവോടെയാണെന്നും കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു. പലസ്ഥലത്തും റീത്ത് വെയ്ക്കുന്നുണ്ടെങ്കിലും ഞങ്ങളാണ് റീത്ത് വെയ്ക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിച്ച് ആദ്യമായി റീത്ത് വെച്ചത് യൂത്ത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പരിഹസിച്ചു. യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് എന്തുംചെയ്യാനുള്ള അവകാശമുണ്ട് എന്നനിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതില്‍ ഞങ്ങള്‍ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഈ നില തുടര്‍ന്നാല്‍ സ്വാഭാവികമായും വരുന്നത് ഇതിന്റെ ഭാഗമായുള്ള പ്രതികരണം കൂടിയാകും. അപ്പോള്‍ അത് വലിയ സംഘര്‍ഷത്തിലേക്കാവും എത്തുക. സംഘര്‍ഷമുണ്ടാക്കാനാണ് യൂത്ത് കോണ്‍ഗ്രസും യുഡിഎഫും ശ്രമിക്കുന്നത്. കേരളം സമാധാനാന്തരീക്ഷത്തില്‍ പോവുകയാണ്. അതിനെ തകര്‍ക്കാനുള്ള ഗൂഢാലോചന കൂടി ഇതിനുപിന്നിലുണ്ടെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.