തിയേറ്ററുകള്‍ തുറക്കാനാകില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ജില്ലകളില്‍ സിനിമാ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കാന്‍ കഴിയില്ല എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പൊതുജനാരോഗ്യം കണക്കില്‍ എടുത്താണ് തിയേറ്ററുകള്‍ക്ക് നിയന്ത്രണം ആര്‍പ്പെടുത്തിയിരിക്കുന്നത്. അടച്ചിട്ടിരിക്കുന്ന എസി മുറികളില്‍ രണ്ട് മണിക്കൂറിലധികം നേരം ചിലവഴിക്കുന്നത് കോവിഡ് വ്യാപനം വര്‍ധിക്കുന്നതിന് ഇടയാക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഞായറാഴ്ചകളില്‍ സിനിമാ തിേറ്ററുകള്‍ അടച്ചിടണം എന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇതിനെതിരെ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ മറുപടി. മാളുകള്‍ക്കും ബാറുകള്‍ക്കും ഇളവ് നല്‍കിയിട്ട് തിയേറ്റര്‍ മാത്രം അടച്ചിടുന്നത് വിവേചനം ആണ് എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

തിയേറ്ററുകളോട് സര്‍ക്കാര്‍ വിവേചനം കാണിച്ചിട്ടില്ല. മാളുകളില്‍ ആളുകളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നും സര്‍ക്കാര്‍ അറിയിച്ചു. മാളുകളില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നില്ല എന്ന കാര്യം ഉറപ്പു വരുത്താന്‍ സെക്ടറല്‍ മജിസ്ട്രേറ്റ്മാരെ നിയോഗിച്ചിട്ടുണ്ട് എന്നും സര്‍ക്കാര്‍ പറഞ്ഞു. ജിമ്മുകളിലും സ്വിമ്മിംഗ് പൂളുകളിലും രോഗവ്യാപന സാധ്യത കൂടുതലാണ് എന്നും സര്‍ക്കാര്‍ പറയുന്നു.

അതേ സമയം മാളുകളിലും ബാറുകളിലും ഉണ്ടാകാന്‍ സാധ്യതയുള്ള അത്ര രോഗബാധ തിയേറ്ററുകളില്‍ ഉണ്ടാകില്ല എന്ന് ചൂണ്ടിക്കാട്ടി ഫിയോക് സത്യവാങ് മൂലം സമര്‍പ്പിച്ചു. 50 ശതമാനം സീറ്റുകളിലെങ്കിലും പ്രവേശനത്തിന് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അല്ല സര്‍ക്കാരിന്റെ തീരുമാനം എന്നും ഫിയോക് വ്യക്തമാക്കി. എന്നാല്‍ വിദഗ്ദ സമിതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് തീരുമാനം എടുത്തത് എന്ന് സര്‍ക്കാര്‍ അറിയിച്ചു.