ഫിയോക് സാഹചര്യം മനസ്സിലാക്കണം, സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്യാനാവില്ല; ഹൈക്കോടതിയില്‍ തിയേറ്ററുടമകള്‍ക്ക് തിരിച്ചടി

തിയേറ്ററുകള്‍ തുറക്കുന്നത് തടഞ്ഞ സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. ഇപ്പോഴത്തെ സാഹചര്യം തിയേറ്ററുടമകള്‍ മനസ്സിലാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് നിയന്ത്രണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് ആണ് കോടതിയെ സമീപിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ തിയറ്ററുകള്‍ അടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നും ഫിയോക്ക് ആവശ്യപ്പെട്ടു. തിയറ്റര്‍ ഉടമകളുടെ ഹരജി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.

മാളുകള്‍ക്കും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കും ഇളവുകള്‍ നല്‍കി തിയറ്ററുകള്‍ അടച്ചിടാന്‍ നിര്‍ദേശിക്കുന്നത് വിവേചനമാണെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. 50 ശതമാനം സീറ്റുകളില്‍ പ്രവേശനം നല്‍കി തിയറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.

സി കാറ്റഗറിയിലുള്ള തിരുവനന്തപുരത്താണ് തിയറ്ററുകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. രണ്ടാഴ്ചത്തേക്ക് ഞായറാഴ്ചകളില്‍ ലോക്ക്‌ഡൌണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് അവശ്യ സര്‍വീസിന് മാത്രമാണ് അനുമതി.