സ്ത്രീത്വത്തെ അവഹേളിക്കുന്ന പ്രസ്താവന എവിടെ നിന്നായാലും എതിര്‍ക്കും; എം.എം മണിയുടെ വിവാദ പരാമര്‍ശത്തില്‍ പി.കെ ശ്രീമതി

അതിജീവിതയ്‌ക്കെതിരായ എംഎം മണിയുടെ പരാമര്‍ശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് പി കെ ശ്രീമതി. സ്ത്രീത്വത്തെ അപമാനിക്കുന്നവരോട് യോജിക്കുന്നില്ല. അത്തരം ആരോപണങ്ങള്‍ എവിടെ നിന്നായാലും എതിര്‍ക്കുമെന്നും അവര്‍ പറഞ്ഞു. എം എം മണിയുടെ പരാമര്‍ശത്തെ തള്ളിക്കൊണ്ടായിരുന്നു പി കെ ശ്രീമതിയുടെ പ്രതികരണം.

ഹര്‍ജി നല്‍കിയ സമയം നോക്കുമ്പോള്‍ ദുരൂഹത ആരോപിക്കുന്നതില്‍ തെറ്റില്ല. അതിലൊരു വസ്തുത ഇല്ലേയെന്ന് കേള്‍ക്കുന്നവര്‍ക്ക് തോന്നാം. നടിയെ ആക്രമിച്ച കേസ് നാണം കെട്ട കേസാണ്. പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളും കേസിലുണ്ട്. കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒന്നും ചെയ്യാനില്ലെന്നും രണ്ട് ദിവസം മുമ്പ് എം എം മണി പറഞ്ഞിരുന്നു.

ദിലീപ് നല്ല നടനായി ഉയര്‍ന്നു വന്ന ഒരാളാണ്. ഇതിനകത്തൊക്കെ ചെന്ന് ഇദ്ദേഹം എങ്ങനെ ഇടപെടേണ്ടി വന്നെന്ന് തനിക്കൊരു പിടിയുമില്ല. നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. അത് കോടതിയുടെ പരിഗണനയിലുള്ള കേസാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ക്‌സന്വേഷണത്തില്‍ അട്ടിമറി ആരോപിച്ച് അതിജീവിത ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് എം എം മണിയുടെ പ്രതികരണം.

അതേസമയം വിഷയത്തില്‍ അതിജീവിത കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടരന്വേഷണം അവസാനിപ്പിക്കരുതെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും നടി ആവശ്യപ്പെട്ടു. എത്ര ഉന്നതനായാലും നടപടി ഉണ്ടാകുമെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. നടിയുടെ ആശങ്കകള്‍ കൂടി പരിഗണിച്ചു കൊണ്ടാണ് അന്വേഷണത്തിന് കൂടുതല്‍ സമയം തേടാന്‍ ഒരുങ്ങുന്നത്. ഡിജിപിയെയും ക്രൈംബ്രാഞ്ച് എഡിജിപിയെയും വിളിച്ചു വരുത്തി മുഖ്യമന്ത്രി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരക്കിയിരുന്നു. സുതാര്യവും കാര്യക്ഷമവുമായ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശവും നല്‍കി.