അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെ പിന്തുണച്ചു; ഷാജി കാളിയത്തിനെ കെ.പി.സി.സി അംഗമാക്കിയ നടപടി മരവിപ്പിച്ചു

കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെ പിന്തുണച്ച ഷാജി കാളിയത്തിനെ കെപിസിസി അംഗമാക്കിയ നടപടി പാര്‍ട്ടി നേതൃത്വം മരവിപ്പിച്ചു. മലപ്പുറം ജില്ലയില്‍ നിന്നും ശശി തരൂരിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ട ഒരേയൊരു ഭാരവാഹിയായിരുന്നു ഷാജി. ശശി തരൂരിന്റെ മലപ്പുറത്തെ സ്വീകരണ പരിപാടിയിലും സജീവമായിരുന്നു ഷാജി.

ഷാജിയെ കെപിസിസി അംഗമാക്കിയതിനെതിരെ നേരത്തെ പൊന്നാനി കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്നാണ് ഡിസിസി പ്രസിഡന്റിന്റെ വിശദീകരണം.

അതിനിടെ, സംസ്ഥാന കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ ശശി തരൂര്‍ എംപി ഇന്ന് കോട്ടയം ജില്ലയില്‍ പര്യടനം നടത്തും. പാലായില്‍ സംഘടിപ്പിച്ചിരിക്കുന്ന കെ.എം ചാണ്ടി അനുസ്മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് മഹാ സമ്മേളനത്തിലും തരൂര്‍ പങ്കെടുക്കും.

എന്നാല്‍ പരിപാടിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും പങ്കെടുക്കില്ല. വ്യക്തിപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവസാന നിമിഷമുള്ള തിരുവഞ്ചൂരിന്റെ പിന്മാറ്റം. യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തെ കുറിച്ച് അറിയിപ്പ് ലഭിച്ചില്ലെന്നാണ് നാട്ടകം സുരേഷ് പറയുന്നത്.

ഇന്ന് ജില്ലയില്‍ സന്ദര്‍ശനം നടത്തുന്ന കാര്യം ശശി തരൂരും അറിയിച്ചില്ല. ശശി തരൂരിന്റെ ഓഫീസില്‍ നിന്നെന്ന് പറഞ്ഞു വന്ന ഫോണ്‍ കോള്‍ ഒന്നും പറയാതെ കട്ട് ചെയ്‌തെന്ന് നാട്ടകം സുരേഷ് ആരോപിച്ചു. സംഘടനാ കീഴ്വഴക്കങ്ങള്‍ പാലിക്കപ്പെട്ടില്ല. കെപിസിസി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചെന്നും നാട്ടകം സുരേഷും പറഞ്ഞു.

കോട്ടയത്ത് എത്തുന്ന തരൂര്‍ ഇന്ന് പാലാ, കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെ കാണുന്നുണ്ട്. തരൂരും വിഡി സതീശനും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ തുടരുന്നതിനിടെയാണ് ഉമ്മന്‍ ചാണ്ടിയുടെ തട്ടകത്തില്‍ എ ഗ്രൂപ്പിന് പ്രാമുഖ്യമുള്ള യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി തരൂരിനായി വേദി ഒരുക്കുന്നത്.