സ്മാര്‍ട് റോഡ് ഉദ്ഘാടന വിവാദം; മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ല, പുറത്തുവരുന്നത് വ്യാജ വാര്‍ത്തകള്‍; മന്ത്രിസഭയില്‍ ഭിന്നതയില്ലെന്ന് എംബി രാജേഷ്

സ്മാര്‍ട് റോഡ് ഉദ്ഘാടന വിവാദവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്. വിഷയവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് എംബി രാജേഷ് പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ലെന്നും വസ്തുതാ വിരുദ്ധമായ വാര്‍ത്തയാണ് പുറത്തുവരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പുറത്തു വരുന്ന വാര്‍ത്തകള്‍ വസ്തുത വിരുദ്ധമാണ്. മന്ത്രിസഭയില്‍ ഭിന്നതയില്ല, മറ്റൊരു യോഗത്തിലായിരുന്നതിനാലാണ് സ്മാര്‍ട്ട് റോഡ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതിരുന്നത്. ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നത് അന്യായമാണ്. നിഷ്‌കളങ്കമായി കൊടുക്കുന്നതല്ല ഇത്തരം വാര്‍ത്തകളെന്നും എംബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, സ്മാര്‍ട് റോഡ് ഉദ്ഘാടന വിവാദവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസും നേരത്തെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി ഉദ്ഘാടനത്തില്‍ നിന്ന് മാറിയത് ആരോഗ്യ കാരണങ്ങളാലാണെന്ന് കുറിപ്പില്‍ പറയുന്നത്. വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും കുറിപ്പില്‍ വ്യക്തമാക്കി.

മെയ് 16ന് മുഖ്യമന്ത്രി ആരോഗ്യപരമായ കാരണങ്ങളാല്‍ ഉച്ചക്ക് ശേഷമുള്ള മൂന്ന് പരിപാടികള്‍ റദ്ദാക്കിയിരുന്നു. കാലവര്‍ഷ മുന്‍കരുതലുമായി ബന്ധപ്പെട്ട് വിളിച്ച പുനരവലോകന യോഗവും റോഡ് ഉദ്ഘാടനവും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പരിപാടിയുമാണ് ഇവ. ഇക്കാര്യം വിവിധ മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തതുമാണ്.

Read more

എന്നാല്‍ പിന്നീട് മറ്റെന്തോ കാരണങ്ങള്‍ കൊണ്ടാണ് റോഡ് ഉദ്ഘാടന പരിപാടിയില്‍ മാത്രം പങ്കെടുക്കാത്തത് എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പരിപാടി വിജയകരമായി മുന്നേറുമ്പോള്‍ അതിന്റെ ശോഭ കെടുത്താനുള്ള രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായോ മുഖ്യമന്ത്രിയുമായോ യാതൊരു തരത്തിലുള്ള അന്വേഷണവും നടത്താതെയാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.