വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് നടൻ രവി മോഹൻ. വേര്‍പിരിയാനുള്ള നടന്റെ തീരുമാനത്തെ തള്ളി ഭാര്യ ആര്‍തി രംഗത്തെത്തിയതോടെ പല വെളിപ്പെടുത്തലുമായി ജയം രവി രംഗത്തെത്തിയിരുന്നു. ഇരുവരും വിവാഹമോചനത്തിനൊരുങ്ങുന്നതിനിടെ ഇപ്പോഴിതാ അത്തരത്തിൽ പുതിയൊരു വാർത്ത കൂടി പുറത്ത് വരികയാണ്.
രവി മോഹനും ഭാര്യ ആര്‍തിയും ആദ്യഘട്ട വിചാരണയ്ക്കായി കോടതിയിലെത്തിയിരിക്കുകയാണ്. വിവാഹമോചന നടപടിക്രമങ്ങൾക്കിടെ രവി മോഹനു വേണ്ടി സമർപ്പിച്ച ഹർജിയിൽ ആർതിയുമായി ഒരു തരത്തിലുള്ള അനുരഞ്ജനത്തിനും താത്പ്പര്യമില്ലെന്നും അവർക്കൊപ്പം ജീവിക്കാൻ കഴിയില്ലെന്നും നിയമപരമായി വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ആർതിയുടെ അനുരഞ്ജനത്തിനുള്ള ഹർജി തള്ളണമെന്നും രവി മോഹൻ ആവശ്യം ഉന്നയിച്ചിരുന്നു.
പിന്നാലെ ആർതി പുതിയൊരു ഹർജി കുടുംബ കോടതിയിൽ സമർപ്പിച്ചു. വിവാഹമോചനത്തിൻ്റെ ഭാഗമായി രവിമോഹനിൽ നിന്ന് പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം വേണമെന്നാണ് ഹർജിയിലെ ആവശ്യം. ഇരുവരുടെയും ഹർജികളിൽ പ്രതികരണം തേടിയ കോടതി ഹർജികളിൽ ജൂൺ 12 ലേക്ക് മാറ്റി. ആർതി ജീവനാംശമായി ആവശ്യപ്പെട്ടത് ഭീമൻ തുകയാണെന്നും ഇത് പക പോക്കലാണെന്നും സിനിമ മേഖലകളിൽ വലിയ ചർച്ചകളുയർന്നു.
ആർതിക്കും മാതാവിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് നടൻ ഉന്നയിച്ചത്. തന്റെ പണത്തിൽ മാത്രമായിരുന്നു അവർക്ക് താത്പ്പര്യമെന്നും കടുത്ത മാനസിക-ശാരിക പീഡനങ്ങളാണ് അനുഭവിച്ചതെന്നും ജീവിതത്തെ പൂർണമായും നിയന്ത്രിച്ചിരുന്നത് ഭാര്യയും മാതാവുമെന്നായിരുന്നു രവി മോഹൻ്റെ ആരോപണം. എന്നാൽ ആരോപണങ്ങൾ തള്ളിയ ആർതി മൂന്നാമതൊരാളുടെ കടന്നുവരവാണ് വിവാഹബന്ധം തകർത്തതെന്നാണ് വാദിച്ചത്. അതേസമയം ഭർത്താവിനെ നിയന്ത്രിച്ചത് വിവാഹബന്ധം തകരാതിരിക്കാനാണെന്നും ആർതി പറയുന്നു.
15 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിനാണ് ഭാര്യയുമായുള്ള വിവാഹ ബന്ധത്തില്‍ നിന്ന് പിന്മാറുന്നു എന്ന് രവി പ്രഖ്യാപിച്ചത്. ആര്‍തിക്കെതിരെ ജയം രവി പൊലീസില്‍ പരാതി നല്‍കി എന്ന വാര്‍ത്തകളാണ് പിന്നാലെ പുറത്തു വന്നത്. ചെന്നൈയിലെ അഡയാര്‍ പൊലീസ് സ്റ്റേഷനിലാണ് നടന്‍ ആര്‍തിക്കെതിരെ പരാതി നല്‍കിയത്. ആര്‍തി വീട്ടില്‍ നിന്നും തന്നെ പുറത്താക്കിയതായാണ് ജയം രവി ആരോപിച്ചത്. ഇസിആര്‍ റോഡിലെ ആര്‍തിയുടെ വസതിയില്‍ നിന്ന് തന്റെ സാധനങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിക്കണമെന്ന് ജയം രവി തന്റെ പരാതിയില്‍ പൊലീസിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതേസമയം, ജയം രവിയുടെ തീരുമാനം ഏകപക്ഷീയമാണെന്നും പ്രഖ്യാപനത്തില്‍ താന്‍ ഞെട്ടിയെന്നും ആരതി പറഞ്ഞിരുന്നു.