പൊലീസ് നിയമ ഭേദഗതിയില്‍ ജാഗ്രതക്കുറവുണ്ടായി, വ്യക്തിഗത വീഴ്ചയെന്ന് വ്യാഖ്യാനിക്കേണ്ട: എ. വിജയരാഘവന്‍

പൊലീസ് നിയമ ഭേദഗതിയില്‍ ജാഗ്രതക്കുറവുണ്ടായെന്ന് സമ്മതിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ജാഗ്രതക്കുറവ് മുഖ്യമന്ത്രിയുടെയോ ഏതെങ്കിലും ഒരു വ്യക്തിയുടെയോ ഉപദേശകന്റെയോ ആണെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും പൊതുവായ ജാഗ്രതക്കുറവാണെന്നും എ. വിജയരാഘവന്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വിജയരാഘവന്‍.

ജാഗ്രക്കുറവ് ഉണ്ടായി എന്നു പറഞ്ഞാല്‍ പാര്‍ട്ടിക്കാണ് ജാഗ്രതക്കുറവ് ഉണ്ടാവുക. സര്‍ക്കാരിലുള്ള പാർട്ടിയുടെ നേതാക്കളും സർക്കാരിന് പുറത്ത് പാർട്ടിക്ക് നേതൃത്വം കൊടുക്കുന്നവരും ഒരുമിച്ചാണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നതും മുന്നോട്ടു കൊണ്ടുപോകുന്നതും. നല്ല ഉദ്ദേശത്തോട് കൂടി സര്‍ക്കാര്‍ ചെയ്ത കാര്യം പ്രാവർത്തികമാക്കിയപ്പോൾ ഉണ്ടായ വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ അത് പരിശോധിച്ച് തിരുത്താന്‍ തയ്യാറായി.

വിമര്‍ശനം ഉണ്ടായ കാര്യങ്ങളിലാണ് ജാഗ്രതക്കുറവുണ്ടായത്. നിയമം വേണ്ടെന്നു വെച്ചത് തിരുത്തലാണ്. ഇപ്പോള്‍ എടുത്തിരിക്കുന്നത് പൊതുജനാഭിപ്രായം മാനിച്ചു കൊണ്ടുള്ള ശരിയായ തീരുമാനമാണ് അത് ജനാധിപത്യപരമാണ്. അതുകൊണ്ട് അക്കാര്യത്തില്‍ ഇനി ചര്‍ച്ചയും വിവാദങ്ങളും ആവശ്യമില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

സമൂഹത്തിന്റെ താത്പര്യം മുന്‍നിര്‍ത്തിയുള്ളതായിരുന്നു സര്‍ക്കാര്‍ ചെയ്ത എല്ലാ കാര്യങ്ങളും. അതാത് സന്ദര്‍ഭങ്ങളില്‍ അക്കാര്യങ്ങളില്‍ പരിശോധനകള്‍ നടത്തിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും വിജയരാഘവന്‍ കൂട്ടിച്ചേർത്തു.