പാര്‍ട്ടി നിയമം കൈയിലെടുക്കുന്നു; ഇതിന്റെ ദുരന്തമാണ് അനുപമയ്ക്ക് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ്

പാര്‍ട്ടി നിയമം കയ്യിലെടുത്തതിന്റെ ദുരന്തമാണ് അനുപമയ്ക്കുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അനുപമ ആറുമാസം മുമ്പ് പരാതി നല്‍കിയപ്പോള്‍ മന്ത്രിയും സിഡബ്ല്യുസിയും എവിടെയായിരുന്നുവെന്നും സതീശന്‍ ചോദിച്ചു.

പാര്‍ട്ടി നിയമം കയ്യിലെടുക്കുകയാണ്. ഇവിടെ ഒരു നിയമവ്യവസ്ഥയുണ്ട്.
ആ നിയമവ്യവസ്ഥയെ മറി കടന്നുകൊണ്ട് പാര്‍ട്ടി നിയമം കൈയിലെടുക്കാന്‍ ശ്രമിച്ചതിന്റെ ദുരന്തമാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റിന്റെ മുന്നില്‍ ഒരു പാര്‍ട്ടി നേതാവിന്റെ മകള്‍ക്ക്, അവള്‍ പ്രസവിച്ച സ്വന്തം കുഞ്ഞ് എവിടെ എന്ന് ചോദിച്ചു കൊണ്ട് സമരംനടത്തേണ്ട ഗതികേടിലേക്കെത്തിച്ചത്. കുഞ്ഞിന്റെ കാര്യത്തില്‍ ദത്തെടുക്കല്‍ നിയമം എല്ലാം ലംഘിച്ചിട്ടുണ്ടെന്നും അനുപമയ്ക്ക് നീതി കിട്ടണം എന്ന ആവശ്യത്തിനൊപ്പമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ഇവിടെ സ്ത്രീകള്‍ക്കെതിരായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ എങ്ങനെയാണ് സര്‍ക്കാരും പാര്‍ട്ടിയും കൈകാര്യം ചെയ്യുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അനുപമയുടെ സമരമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന അക്രമത്തെയും സതീശന്‍ അപലപിച്ചു. കോട്ടയത്തും തിരുവനന്തപുരത്തും നടക്കുന്ന സംഭവങ്ങള്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ അഴുക്കു ചാലുകള്‍ പൊട്ടി ഒലിക്കുന്നതിന് തുല്യമാണെന്നും സതീശന്‍ പറഞ്ഞു. ഈ സര്‍ക്കാരിന്റെ ഭാഗമായി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ സി.പി.ഐ മന്ത്രിമാര്‍ക്ക് നാണമില്ലേ. നിങ്ങളുടെ മകളല്ലേ കോട്ടയത്തെ ആ കുട്ടിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.