കോവിഡ് ഇളവുകളിലെ അപ്രായോഗികത പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിക്കും

കോവിഡ് ഇളവുകളിലെ അപ്രായോഗികത പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. ലോക്ക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നെങ്കിലും കടകളില്‍ കയറാൻ ഏർപ്പെടുത്തിയ നിബന്ധനകൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.

സർക്കാർ പുറത്തിറക്കിയ മാനദണ്ഡങ്ങൾ പ്രകാരം മൂന്ന് വിഭാഗം ആളുകൾക്ക് മാത്രമാണ് കടകളിൽ പ്രവേശനം അനുവദിക്കുക; ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്ത് രണ്ടാഴ്ച കഴിഞ്ഞവർ, 72 മണിക്കൂറിനിടെ എടുത്ത ആർടി-പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ. ഒരു മാസം മുമ്പ് കോവിഡ് പോസിറ്റീവ് ആയ സർട്ടിഫിക്കറ്റ് ഉള്ളവർ. ഈ ഉത്തരവ് അപ്രായോഗികമാണെന്നാണ് വിമർശനം. ഇതാണ് പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയമായി ഉന്നയിക്കുക.

ആരോഗ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവനയും ചീഫ് സെക്രട്ടറിയുടെ ഉത്തരവും ഘടക വിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. അതിനിടെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ വ്യാപാരികള്‍ നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആഴ്ചയിൽ എല്ലാദിവസവും കടകൾ തുറക്കാൻ അനുവദിക്കണം എന്നാണ് പ്രധാന ആവശ്യം.

അതേസമയം കിഫ്ബി വഴി അനുവദിച്ച റോഡുകള്‍ ഉദ്യോഗസ്ഥരുടെ നിലപാട് മൂലം മുടങ്ങുന്ന വിഷയം ഗണേഷ്കുമാര്‍ ശ്രദ്ധക്ഷണിക്കലായി സഭയില്‍ ഉന്നയിക്കും.