ചൈനീസ് മോതിരങ്ങള്‍ മുറിച്ചു മാറ്റല്‍ പ്രധാന ജോലി; പ്രത്യേക മെഷീന്‍ വാങ്ങി ഫയര്‍ഫോഴ്‌സ്

കുഞ്ഞി വിരലുകളില്‍ കുടുങ്ങുന്ന ചൈനീസ് മോതിരങ്ങള്‍ ഊരിമാറ്റുന്നത് ദിനചര്യയുടെ ഭാഗമായി മാറിയതിനെ തുടര്‍ന്ന് ഇതിനായി പ്രത്യേക മെഷിന്‍ വാങ്ങി രാമനാട്ടുകര മീഞ്ചന്തയിലെ ഫയര്‍ഫോഴ്‌സ്. ഊരാന്‍ കഴിയാത്തവിധം മോതിരം കുരുങ്ങിയനിലയില്‍ രണ്ടുകുട്ടികളെ കഴിഞ്ഞ ദിവസം മീഞ്ചന്തയിലെ ഫയര്‍‌സ്റ്റേഷനില്‍ എത്തിച്ചിരുന്നു.

വാഴൂര്‍ സ്വദേശി സുധയുടെ മകന്‍ ഹിവാനി, കൊണ്ടോട്ടി മേലങ്ങാടി മുസ്തഫയുടെ മകന്‍ മുഹമ്മദ് സന്‍ഫാന്‍ എന്നിവരുടെ വിരലില്‍ കുടുങ്ങിയ മോതിരങ്ങളാണ് മീഞ്ചന്ത ഫയര്‍സ്‌റ്റേഷനിലെ അംഗങ്ങള്‍ മുറിച്ച് മാറ്റിയത്. മോതിരങ്ങള്‍ കുടുങ്ങുന്നത് പതിവായതിനെ തുടര്‍ന്ന് രക്ഷിതാക്കളും കുട്ടികളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന ചൈനീസ് മോതിരങ്ങള്‍ എല്ലാവരും വാങ്ങി വിരലില്‍ അണിയും. ഇത് ഊരിമാറ്റാന്‍ ശ്രമിക്കുമ്പോഴാണ് പണികിട്ടുന്നത്. വെളിച്ചെണ്ണയും സോപ്പും ഉപയോഗിച്ച് മോതിരം ഊരാനാണ് ആദ്യം എല്ലാവരും ശ്രമിക്കുന്നത്. പിന്നീട് തട്ടാന്‍മാരെയും ചിലപ്പോള്‍ ആശുപത്രിയിലും സമീപിക്കും. എന്നാല്‍ അപ്പോഴേക്കും വിരലുകള്‍ നീര് വന്ന് വീര്‍ത്തിട്ടുണ്ടാകും.

ഇത്തരം സാഹചര്യങ്ങളില്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടും. ചൈനീസ് മോതിരങ്ങള്‍ കുടുങ്ങന്ന കേസുകള്‍ വ്യാപകമായതോടെ മീഞ്ചന്ത സ്റ്റേഷനില്‍ മോതിരം മുറിച്ചുമാറ്റാന്‍ പാകത്തിനുള്ള മെഷീന്‍തന്നെ വാങ്ങി സൂക്ഷിച്ചിരിക്കുകയാണ്. അപകട സാധ്യതയുള്ള ഇത്തരം മോതിരങ്ങള്‍ കുട്ടികള്‍ക്ക് വാങ്ങി നല്‍കരുതെന്നും ഉദ്യോഗസ്ഥര്‍ ര്ക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.