ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടില്ല, എന്തിനാണ് ഇത്ര വാശി പിടിക്കുന്നത്: സജി ചെറിയാന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ട് ഈ രേഖ പുറത്തുവിടരുതെന്ന്. റിപ്പോര്‍ട്ടിനകത്തെ നിര്‍ദ്ദേശങ്ങള്‍ പഠിച്ച് നിമനിര്‍മ്മാണം നടത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തും. നാലാം തീയതി സിനിമാ മേഖലയിലെ സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ പറ്റില്ലെന്ന് എഴുതി തന്ന ആള്‍ തന്നെ പറഞ്ഞിട്ടുള്ളപ്പോള്‍ പിന്നെ പുറത്ത് വിടണമെന്ന് എന്തിനാണ് ഇത്ര വാശി പിടിക്കുന്നതെന്നും മന്ത്രി ചോദിച്ചു. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പഠിച്ച് നിയമ നിര്‍മാണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം എന്നതാണ് ഇതിലെ കാര്യം. നിയമം നിര്‍മിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ട്. നിയമ നിര്‍മാണത്തിനായുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കരട് തയ്യാറാക്കി നിയമവകുപ്പിന് കൈമാറി അത് പൂര്‍ണതയില്‍ എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. നിയമ നിര്‍മാണം കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും എന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് സജി ചെറിയാന്‍ പറഞ്ഞു.

അതേ സമയം ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടന്ന സര്‍ക്കാര്‍ വാദം തള്ളി ഡബ്ല്യുസിസി രംഗത്തെത്തിയതിന് പിന്നാലെ സംഘടന അടിയന്തിര യോഗം ചേരുകയാണ്. തിരക്കഥാകൃത്തായ ദീദി ദാമോദരനാണ് മന്ത്രി പി രാജീവിന്റെ നിലപാടുകള്‍ തള്ളി രംഗത്തെത്തിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടരുത് എന്ന് മന്ത്രി പി രാജീവിനോട് ആവശ്യപ്പെട്ടില്ല. റിപ്പോര്‍ട്ട് പുറത്ത് വിടണം എന്ന് തന്നെയാണ് ഡബ്ല്യൂസിസിയുടെ ആവശ്യം. പരാതിക്കാരിയുടെ സ്വകാര്യത സംരക്ഷിച്ച് റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാണ് നിലപാടെന്നും അവര്‍ പറഞ്ഞു.