വിനോദ സഞ്ചാര കേന്ദ്രമായ ഇടുക്കി കൊളുക്കുമലയിലെ ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമിരുന്ന സർക്കാർ ഭൂമി വനംവകുപ്പ് തിരിച്ച് പിടിച്ചു. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള കോടിക്കണക്കിനു രൂപ വിലവരുന്ന 100 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. സമ്മർദ്ദങ്ങൾക്കൊടുവിലാണ് സ്ഥലം വിട്ടു കൊടുക്കാൻ എച്ച്എംഎൽ തയ്യാറായത്. ഇവിടെ ഇക്കോ ടൂറിസം പദ്ധതികൾ നടത്താനുള്ള ആലോചനയിലാണ് വനം വകുപ്പ്.
1971 ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിംഗ് ആൻറ് അസൈൻമെൻറ് ആക്ട് പ്രകാരം ഹാരിസൺ മലയാളം കമ്പനിയുടെ അപ്പർ സൂര്യനെല്ലി എസ്റ്റേറ്റിൽ നിന്നും 520 ഏക്കർ ഭൂമി വനം വകുപ്പ് ഏറ്റെടുത്തിരുന്നു. ഇതിനെതിരെ 75ൽ എച്ച്എംഎൽ കോടതിയെ സമീപിച്ചു. വിറകിനായി യൂക്കാലി പ്ലാൻറ് ചെയ്തിരിക്കുന്ന 168 ഹെക്ടർ ഭൂമി തിരികെ നൽകാനും ബാക്കി വരുന്ന 100 ഏക്കർ ഭൂമി ഏറ്റെടുക്കാനും കോടതി വിധിച്ചു.
തുടർന്ന് 91 ൽ സർവേ നടത്തി.
Read more
പല തവണ ഏറ്റെടുക്കാൻ ശ്രമിച്ചെങ്കിലും കയ്യേറ്റ മാഫിയ ഇടപെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിനാൽ ഏറ്റെടുക്കാനായില്ല. 2001 ൽ ഈ ഭൂമി റിസർവ് വനമായി വിജ്ഞാപനം ചെയ്തിട്ടും ഉദ്യോഗസ്ഥ തലത്തിലെ അനാസ്ഥ കാരണം ഭൂമി കമ്പനി കൈമാറിയില്ല. കഴിഞ്ഞ വർഷം ഹൈറേഞ്ച് സർക്കിൾ സിസിഎഫ് ഭൂമി ഏറ്റെടുക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇവരുടെ ശ്രമഫലമായാണ് ഭൂമി വീണ്ടും സർവേ നടത്തി. കമ്പനി കരം അടച്ചിരുന്ന ഈ സ്ഥലം പട്ടയത്തിൽ കുറവ് ചെയ്തു. കൊളുക്കുമലയിൽ സംസ്ഥാനത്തെ ഏറ്റവും ഉയരത്തിലുള്ള ടെൻറ് ക്യാമ്പിംഗ് നടത്തിയിരുന്നതും ഇവിടെയാണ്.







