മകളുടെ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു, കള്ളനെന്ന് കരുതിയാണ് കുത്തിയതെന്ന് മൊഴി

തിരുവനന്തപുരത്ത് മകളുടെ സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു. പേട്ട സ്വദേശിയായ അനീഷ് ജോര്‍ജ് എന്ന 19 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ അച്ഛന്‍ ലാലു സംഭവത്തിന് ശേഷം പൊലീസില്‍ കീഴടങ്ങി. കള്ളനാണെന്ന് കരുതിയാണ് കുത്തിയത് എന്നാണ് ലാലുവിന്റെ മൊഴി.

പേട്ടയിലെ ചാലക്കുടി ലൈനില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. വീടിനുള്ളില്‍ ശബ്ദം കേട്ട് ലാലു എഴുന്നേല്‍ക്കുകയായിരുന്നു. എഴുന്നേറ്റ് നോക്കിയപ്പോള്‍ ഒരാള്‍ വീടിനുള്ളില്‍ നിന്ന് ഓടി മാറുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇയാള്‍ കള്ളനാണെന്ന് കരുതി ലാലു ആക്രമിക്കുകയായിരുന്നു. വെട്ടുകത്തി കൊണ്ട് അനീഷിനെ കുത്തിവീഴ്ത്തി.

ഇതിന് ശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ പറഞ്ഞു. വീട്ടില്‍ ഒരാള്‍ കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് എത്തിയാണ് അനീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തും മുമ്പേ അനീഷ് മരിച്ചിരുന്നു.

പൊലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയാണ്. വീടിന്റെ രണ്ടാമത്തെ നിലയിലായിരുന്നു സംഭവം നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. വീട്ടില്‍ ലാലുവും ഭാര്യയും രണ്ട് മക്കളുമാണ് ഉള്ളത്. ലാലുവിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. അനീഷിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.