മോൻസന്റെ പക്കലുള്ള ചെമ്പോല വ്യാജം; ബെഹ്റ മോന്‍സന്റെ വീട്ടിൽ പോയത് എന്തിനെന്ന് അറിയില്ല: മുഖ്യമന്ത്രി

സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ ശേഖരത്തിൽ നിന്നും ലഭിച്ച ചെമ്പോല വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ചെമ്പോല വ്യാജമാണെന്ന് ഏകദേശം തെളിഞ്ഞിട്ടുണ്ടെന്നും ചെമ്പോല ആധികാരികമാണെന്ന് സർക്കാർ ഒരു ഘട്ടത്തിലും അവകാശപ്പെട്ടിട്ടില്ല എന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. പുരാവസ്തുവാണോയെന്ന് പരിശോധിക്കേണ്ടത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണെന്നും അതിനുള്ള നടപടികൾ ആരംഭിച്ചതായും മുഖ്യമന്ത്രി വിശദീകരിച്ചു.

മുൻ ഡിജിപി ലോക്നാഥ് ബെഹ്റ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിൽ എന്തിനാണ് പോയത് എന്ന് വ്യക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പുരാവസ്തുക്കളിൽ സംശയം തോന്നിയ ബെഹ്റ, എന്‍ഫോഴ്സ്മെന്‍റ് അന്വേഷണത്തിന് കത്ത് നൽകി. കൊക്കൂൺ സൈബർ കോൺഫറൻസില്‍ മോൻസൺ പങ്കെടുത്തതായി രേഖകളില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read more

രാഷ്ട്രീയ നേതാക്കൾ തട്ടിപ്പിന് വിധേയരായവരാണെങ്കിൽ അവർ ആവശ്യപ്പെട്ടാൽ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രമുഖ രാഷ്ട്രീയ നേതാവിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും തട്ടിപ്പിന് ഇടനില നിന്നവരെ അന്വേഷണ പരിധിയിൽ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.