സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങിയേക്കും; 7437.61 കോടി കടം എടുക്കാനുള്ള കേരളത്തിന്റെ നീക്കം തടഞ്ഞു; അനുവദിച്ചത് 1838 കോടി മാത്രം; വന്‍പ്രതിസന്ധി

കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ അവസാനപാദ കടമെടുപ്പ് നീക്കത്തിലാണ് കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തിന്റെ അവസാനപാദ പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലാകും. സെപ്തംബര്‍ മുതലുള്ള ക്ഷേമ പെന്‍ഷന്‍ നല്‍കേണ്ടതുണ്ട്. വര്‍ഷാന്ത്യ ചെലവുകളും വലിയ പ്രതിസന്ധിയിലാകുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

കടമെടുപ്പ് പരിധിയില്‍ നിന്നും 5600 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. കേരളം ആവശ്യപ്പെട്ടത് 7437.61 കോടി രൂപയാണ്. എന്നാല്‍ കേന്ദ്രം അനുവദിച്ചത് 1838 കോടി രൂപ മാത്രമാണ്.

ഈ വര്‍ഷം ആകെ കടമെടുപ്പ് അനുവാദം 45,689. 61 കോടിയായിരുന്നു. ഇതില്‍ 32,442 കോടി പൊതുവിപണിയില്‍ നിന്ന് കടമെടുക്കാമെന്ന് സാമ്പത്തിക വര്‍ഷം ആദ്യം കേന്ദ്രം സമ്മതിച്ചിരുന്നു. 14,400 കോടിയുടെ കടം നബാര്‍ഡ്, ദേശീയ സമ്പാദ്യ പദ്ധതി ഉള്‍പ്പെടെ സ്രോതസ്സുകളില്‍ നിന്നാണ്.

ഡിസംബര്‍ വരെ പൊതുവിപണിയില്‍ നിന്ന് 23,852 കോടി രൂപയുടെ കടമെടുപ്പിന് അനുമതി ലഭിച്ചിരുന്നു. ഇതനുസരിച്ച് ബാക്കി 7437.61 കോടി രൂപയുടെ കടമെടുപ്പിനുള്ള അനുമതിയാണ് സംസ്ഥാനം തേടിയത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ അനുമതി നിക്ഷേധിക്കുകയായിരുന്നു.