അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; ഒന്നാം പ്രതിയുടെ ഡിഎന്‍എ പരിശോധന ആവശ്യപ്പെട്ട് എന്‍ഐഎ

പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അനുമതി തേടി എന്‍ഐഎ കോടതിയില്‍. ഇത് സംബന്ധിച്ച അപേക്ഷ ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. പ്രതിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഒന്നാം പ്രതി സവാദിനെ ഫെബ്രുവരി 16 വരെയാണ് കോടതി റിമാന്റ് ചെയ്തിട്ടുള്ളത്. കേസിന് ആസ്പദമായ സംഭവത്തിന് ശേഷം 13 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ് വരുകയായിരുന്നു പ്രതി സവാദ്. കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും സവാദിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്നും എന്‍ഐഎ അറിയിച്ചിട്ടുണ്ട്.

കണ്ണൂരില്‍ നിന്നാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി സവാദിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് പ്രതി ഒളിവില്‍ കഴിഞ്ഞതെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. 2010 ജൂലൈ 4ന് ആയരുന്നു പ്രൊഫസര്‍ ടിജെ ജോസഫിനെ പ്രതികള്‍ ആക്രമിച്ചത്.