തട്ടിപ്പിന് ഇരയായ സ്ത്രീ മരിച്ച സംഭവം അന്വേഷിക്കും; കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപകരുടെ പണം തിരികെ നല്‍കാന്‍ പ്രത്യേക പാക്കേജെന്ന് വി.എന്‍ വാസവന്‍

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക ലഭിക്കാത്തതിനെ തുടര്‍ന്ന് ചികിത്സ നടത്താന്‍ കഴിയാതെ നിക്ഷേപക മരിച്ച സംഭവം അന്വേഷിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പണം ലഭിക്കാത്തതിനെ തുടര്‍ന്നാണോ അവര്‍ മരിച്ചതെന്ന് വ്യക്തമല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ബാങ്കിലെ നിക്ഷേപകരുടെ പണം തിരികെ നല്‍കുന്നതിനായി പ്രത്യേക പാക്കേജ് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷേപം മടക്കി നല്‍കാന്‍ പ്രത്യേക പാക്കേജ് ഉണ്ടാക്കിയിരുന്നു. അതുപ്രകാരം നാലരക്ഷം രൂപ നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയിരുന്നു. ബാക്കി തുക കൂടി നല്‍കാന്‍ സഹായിക്കുന്ന തരത്തില്‍ കേരള ബാങ്കില്‍ നിന്ന് സ്പെഷ്യല്‍ ഓവര്‍ഡ്രാഫ്റ്റ് കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നിക്ഷേപ ഗ്യാരന്റി ബോര്‍ഡ് പുനഃസംഘടിപ്പിച്ച് ഫണ്ട് സ്വരൂപിക്കാന്‍ തീരുമാനിച്ചുവെന്നും അതില്‍ നിന്നും റിസ്‌ക് ഫണ്ടില്‍ നിന്നും സഹായം നല്‍കുമെന്നും വി എന്‍ വാസവന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം നിക്ഷേപകന്റെ ഭാര്യ മരിച്ച സംഭവത്തില്‍ കുടുംബത്തിന് അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ നല്‍കാമെന്ന് കരുവന്നൂര്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു.

ബാങ്കിലെ നിക്ഷേപകന്‍ മാപ്രാണം സ്വദേശി ദേവസിയുടെ ഭാര്യ ഫിലോമിന കഴിഞ്ഞ ദിവസമാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മുപ്പത് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപമുണ്ടായിട്ടും പണം നല്‍കിയില്ലെന്നായിരുന്നു നിക്ഷേപകന്‍ ദേവസിയുടെ പരാതി.