'അനിൽ ആന്റണിക്ക് 25 ലക്ഷം നൽകിയെന്ന ആരോപണം തെളിയിക്കും'; ചൊവ്വാഴ്ചയ്ക്കുള്ളിൽ തെളിവ് പുറത്ത് വിടും: ദല്ലാൾ നന്ദകുമാർ

അനിൽ ആന്‍റണിക്ക് 25 ലക്ഷം നൽകിയെന്ന ആരോപണം തെളിയിക്കുമെന്ന് ദല്ലാൾ നന്ദകുമാർ. ഡിജിറ്റൽ തെളിവ് ഉണ്ടെന്നും ചൊവ്വാഴ്ചയ്ക്കുള്ളിൽ തെളിവ് പുറത്ത് വിടുമെന്നും ദല്ലാൾ നന്ദകുമാർ പറഞ്ഞു. അനിൽ ആന്റണി ആരോപണം നിഷേധിച്ച സാഹചര്യത്തിലാണ് നടപടി.

ആരോപണം ഉന്നയിച്ചതിന്റെ പേരിൽ തനിക്കെതിരെ കേസ് വന്നേക്കുമെന്നും കേസ് വന്നാൽ അനിൽ ആന്‍റണിയും പ്രതിയാകുമെന്നും നന്ദകുമാർ പറഞ്ഞു. സിബിഐ സ്റ്റാന്റിങ് കൗൺസിൽ സ്ഥാനത്തേക്ക് തന്റെ വക്കീലിനെ എത്തിക്കാൻ ശ്രമിച്ചു. കേരള ഹൈക്കോടതിയിൽ നിയമിക്കാൻ ആയിരുന്നു ശ്രമം. പക്ഷെ സിബിഐ ഡയറക്ടർ മറ്റൊരാളെ വെച്ചു. എന്നാൽ അനിൽ ആന്റണി പണം തിരിച്ചു നൽകിയില്ല. 2014 ൽ ആണ് പണം തിരിച്ചു തന്നതെന്നും ദല്ലാൾ നന്ദകുമാർ പറഞ്ഞു. പി ടി തോമസ് വഴിയാണ് പണം തിരിച്ച് കിട്ടിയത്. 5 തവണയായിട്ടാണ് പണം തിരിച്ചു നൽകിയത്. പി ടി നിർദ്ദേശിച്ച ആളാണ്‌ പണം കൈമാറിയതെന്നും നന്ദകുമാർ പറഞ്ഞു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനിൽ ആന്റണി വലിയ അഴിമതിക്കാരനാണെന്നാരോപിച്ച് വ്യവസായി ദല്ലാൾ നന്ദകുമാർ രംഗത്തെത്തിയത്. ഒന്നാം യുപിഎ സർക്കാരിന്റെ അവസാന കാലത്തും രണ്ടാം യുപിഎ കാലത്തും ഡൽഹിയിലെ അറിയപ്പെടുന്ന ബ്രോക്കർ ആയിരുന്നു അനിൽ ആന്റണിയെന്നും പിതാവിനെ ഉപയോഗിച്ച് വില പേശി തന്റെ കയ്യിൽനിന്ന് പണം വാങ്ങിയെന്നും നന്ദകുമാർ ആരോപിച്ചിരുന്നു. സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിനായി അനിൽ ആന്റണി 25 ലക്ഷം വാങ്ങിയെന്നാണ് ദല്ലാൾ നന്ദകുമാർ ആരോപിച്ചത്.

ഇതിന് പിന്നാലെ ദല്ലാൾ നന്ദകുമാറിന്‍റെ ആരോപണം ശരിവെച്ച് കോൺഗ്രസിലെ മുതിർന്ന നേതാവ് പി.ജെ കുര്യന്‍ രംഗത്തിയിരുന്നു. നന്ദകുമാർ തന്നെ വന്ന് കണ്ടിരുന്നുവെന്നും അനിൽ ആന്റണി വാങ്ങിയ പണം തിരികെ കിട്ടാൻ ഇടപെടണമെന്ന് നന്ദകുമാർ ആവശ്യപ്പെട്ടെന്നും പി.ജെ കുര്യൻ പറഞ്ഞിരുന്നു. എത്ര രൂപയാണ് കിട്ടാനുള്ളതെന്നോ, എന്തിന് വേണ്ടിയാണ് പണം നൽകിയതെന്നോ തനിക്കറിയില്ലെന്നും പി.ജെ കുര്യൻ പറഞ്ഞിരുന്നു.

എന്നാൽ ദല്ലാൾ ഈ ആരോപണങ്ങൾ നിഷേധിച്ച് അനിൽ ആന്റണി രംഗത്തെത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് കാലത്തെ ചിലരുടെ അജണ്ടയിൽ വീഴില്ലെന്നും ആരോപണങ്ങൾക്കെല്ലാം പിന്നിൽ കുര്യന്റെ ബുദ്ധിയാണെന്നും അനിൽ ആന്റണി പറഞ്ഞിരുന്നു. പി.ജെ.കുര്യൻ രാഷ്ട്രീയ കുതികാൽ വെട്ടുന്നയാളാണെന്നും എ.കെ.ആന്റണിയെയും ഉമ്മൻചാണ്ടിയെയും, കരുണാകരെനെയും പി.ജെ.കുര്യൻ ചതിച്ചെന്നും അനിൽ ആന്റണി ആരോപിച്ചിരുന്നു. പരാജയഭീതി കാരണം കോൺഗ്രസ് നെറികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും അനിൽ ആന്റണി പറഞ്ഞിരുന്നു.