'ഇപിക്ക് നന്ദി'; ബിജെപി സ്ഥാനാര്‍ത്ഥികള്‍ മികച്ചവരാണെന്ന് പറഞ്ഞ പ്രസ്താവന ഏറ്റെടുത്ത് കെ സുരേന്ദ്രനും ശോഭ സുരേന്ദ്രനും

എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍റെ പ്രസ്താവന ഏറ്റെടുത്ത് ബിജെപി നേതാക്കള്‍. ബിജെപിക്ക് കേരളത്തില്‍ പലയിടങ്ങളിലും നല്ല സ്ഥാനാര്‍ത്ഥികളാണുള്ളതെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ കേരളത്തില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്നുമായിരുന്നു ഇപിയുടെ പ്രസ്താവന. ഇതാണിപ്പോൾ ബിജെപി നേതാക്കള്‍ ഏറ്റെടുത്തിരിക്കുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും, ബിജെപി നേതാവും ആലപ്പുഴ സ്ഥാനാര്‍ത്ഥിയുമായ ശോഭ സുരേന്ദ്രനും ഇപിയുടെ പ്രസ്താവനയെ പിൻതാങ്ങി. ബിജെപിയുടേത് മികച്ച സ്ഥാനാര്‍ത്ഥികളാണെന്ന് പറഞ്ഞ ഇപിക്ക് നന്ദിയെന്നും, ഇതിന്‍റെ പേരില്‍ ഇപിയെ അവമതിക്കുന്ന പ്രസ്താവന നടത്തില്ലെന്നും രണ്ടാം സര്‍ക്കാര്‍ വന്ന ശേഷം ഇപി പറയുന്നതില്‍ വസ്തുതയുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇപി വസ്തുതകള്‍ പരിശോധിച്ച ശേഷമായിരിക്കും ഇങ്ങനെ അഭിപ്രായപ്പെട്ടതെന്നാണ് ശോഭ സുരേന്ദ്രൻ അഭിപ്രായപ്പെട്ടത്.

അതേസമയം ഇപി ജയരാജന്റെ പ്രസ്താവന വിവാദമായതോടെ തിരുത്തുമായി മുഖ്യമന്ത്രി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ എല്‍ഡിഎഫ് -യുഡിഎഫ് മത്സരം തന്നെയാണ് നടക്കുന്നത്, ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വിശദീകരണവുമായി രംഗത്തുവന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ ഇപി പറഞ്ഞത് വിവാദമാക്കേണ്ട കാര്യമില്ല, കേരളത്തില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ തന്നെയെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

ഇപിയുടെ പ്രസ്താവനയെ വിമർശിച്ച് പ്രതിപക്ഷവും രംഗത്ത് എത്തിയിരുന്നു. ഇപിയെ വിമര്‍ശിച്ചും പരിഹസിച്ചും രമേശ് ചെന്നിത്തല, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയ കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.