തലശേരി-മാഹി ബൈപ്പാസ് ജനുവരിയില്‍ തുറക്കും; ഒന്നും ചെയ്യാത്തവര്‍ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി

നിര്‍മ്മാണത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍ തലശേരി-മാഹി ബൈപ്പാസ് ജനുവരിയില്‍ തുറന്ന് നല്‍കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ് നിര്‍മ്മാണത്തെ ചൊല്ലി പോരടിക്കുന്നത്. തര്‍ക്കങ്ങള്‍ക്കിടയിലും ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നതോടെ ഏറെ കാലമായുള്ള യാത്രാ ദുരിതത്തിനും ഗതാഗത കുരുക്കിനും പരിഹാരമാകും.

അതേ സമയം ഒന്നും ചെയ്യാത്തവര്‍ ബൈപ്പാസിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശനം ഉന്നയിച്ചു. കുതിരാനില്‍ ഉള്‍പ്പെടെ ഇത്തരം ബിജെപി നീക്കങ്ങള്‍ കണ്ടതാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ ക്രെഡിറ്റ് കിട്ടിയാല്‍ സുഖം ലഭിക്കുമെങ്കില്‍ ആകട്ടെയെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രതികരിച്ചു.

ബൈപ്പാസിന്റെ ഉദ്ഘാടനം അടുക്കുന്നതോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പേരിലുള്ള വാദ പ്രതിവാദങ്ങളും വര്‍ദ്ധിക്കുന്നു. കേരളത്തിലെ ആദ്യ ആറ് വരി പാത യാഥാര്‍ത്ഥ്യമാക്കിയ കേന്ദ്ര സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ എന്നാണ് ബിജെപി സൈബര്‍ ഇടങ്ങളിലെ പ്രചാരണം. 18.6 കിലോ മീറ്റര്‍ ദൂരമുള്ളതാണ് തലശേരി-മാഹി ബൈപ്പാസ്. 1977ല്‍ പദ്ധതിയ്ക്ക് സ്ഥലം ഏറ്റെടുക്കല്‍ ആരംഭിച്ചെങ്കിലും 2018 നവംബറിലാണ് ബൈപ്പാസിന്റെ നിര്‍മ്മാണം ഔദ്യോഗികമായി ആരംഭിച്ചത്.