'എംബാപ്പെയെ രാത്രിയില്‍ കണ്ടാല്‍ ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കും'; വര്‍ണ്ണവെറി പരാമര്‍ശവുമായി ടി.ജി മോഹന്‍ദാസ്; നിര്‍ത്തിപ്പൊരിച്ച് സോഷ്യല്‍ മീഡിയ

ലോകകപ്പ് ഫൈനലില്‍ മികച്ച കളി പുറത്തെടുത്ത ഫ്രാന്‍സ് ടീമിനും ഫോര്‍വേഡായ കിലിയന്‍ എംബാപ്പെക്കുമെതിരെ വര്‍ണ്ണവെറി പരാമര്‍ശവുമായി
ആര്‍.എസ്.എസ് മുന്‍ സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസ്. ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് ഫ്രഞ്ചുകാര്‍ വെളുത്തുതുടുത്ത സായ്പന്മാരാണെന്നാണ് താന്‍ വിചാരിച്ചതെന്നും എന്നാല്‍ അവര്‍ തന്നേക്കാള്‍ കറുത്ത പ്രേതങ്ങളാണെന്നുമാണ് അദേഹം ട്വിറ്ററില്‍ കുറിച്ചത്.എംബാപ്പെയെ രാത്രി വഴിയില്‍ കണ്ടാല്‍ ഞെട്ടി ഏഴ് ദിവസം പനി പിടിച്ച് കിടക്കുമെന്നുമെന്നുള്ള ആക്ഷേപം ഉയര്‍ത്തിയിട്ടുണ്ട്. ടി.ജി. മോഹന്‍ദാസിന്റെ ഈ വര്‍ണ്ണവെറി പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. നിരവധി റീ ട്വീറ്റുകള്‍ ഇതിനെതിരെ ഉണ്ടായിട്ടുണ്ട്.

‘ഫ്രഞ്ച്കാര് വെളുത്ത് തുടുത്ത സായ്പന്‍മാരായിരിക്കും എന്നാണ് ഞാന്‍ വിചാരിച്ചത്! ഇതിപ്പോ… എന്നേക്കാള്‍ കറുത്ത പ്രേതങ്ങള്‍ ആ എംബാപ്പെയെ രാത്രിയിലെങ്ങാന്‍ വഴിയില്‍ കണ്ടാല്‍ നമ്മള് ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കും! ഹൊ”

എന്നാണ് ട്വിറ്ററില്‍ ടിജി മോഹന്‍ദാസ് കുറിച്ചത്. ട്വീറ്റിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും പിന്‍വലിക്കാന്‍ അദേഹം തയാറായിട്ടില്ല.

ഫൈനലില്‍ ഫ്രാന്‍സ് നിറംമങ്ങിയിട്ടും എംബാപ്പെയുടെ ഒറ്റയാള്‍ പോരാട്ടമാണ് മത്സരം പെനാറ്റിയിലേക്ക് വരെ എത്തിച്ചത്. സൂപ്പര്‍ താരം ലയണല്‍ മെസി അവസാന ലോകകപ്പും കളിച്ച് മടങ്ങുമ്പോള്‍, ആ സിംഹാസനം എംബാപ്പെ എന്ന 23കാരന്‍ കൈയടക്കി കഴിഞ്ഞു. അടുത്ത ഒരു 10 വര്‍ഷക്കാലം എംബാപ്പെയായിരിക്കും ഫുട്ബോള്‍ ലോകം ഭരിക്കുക എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നാണ് അര്‍ജന്റീന ഫ്രാന്‍സിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ചും എക്സ്ട്രാ ടൈമില്‍ മൂന്നു ഗോള്‍ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്.