പൂരം നടത്തിപ്പില്‍ സെന്‍സിബിളായ അഭിപ്രായത്തിന് ഒപ്പം നില്‍ക്കും, ആരുടെയും സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടി നില്‍ക്കില്ലെന്ന് സുരേഷ് ഗോപി

തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള സര്‍ക്കാരാണ് തന്നെ ചര്‍ച്ചയില്‍ വിളിച്ചതെന്നും ആരുടെയും സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടി നില്‍ക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സെന്‍സിബിളായ അഭിപ്രായത്തിന് ഒപ്പം നില്‍ക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം നടത്തണോ എന്ന കാര്യത്തില്‍ അന്തിമതീരുമാനം ഇന്നാണ് കൈക്കൊള്ളുക. ദേവസ്വം മന്ത്രിയുമായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ഇന്ന് ചര്‍ച്ച നടത്തും. പൂരം നടത്തിപ്പില്‍ തീരുമാനം ഇന്നു തന്നെയുണ്ടാകും എന്ന് മന്ത്രി വി. എന്‍. വാസവന്‍ പറഞ്ഞു.

പൂരം ഏകോപനത്തിനാണ് ഹൈക്കോടതിയുടെ അനുമതിയോടെ യോഗം വിളിച്ചതെന്നും വെടിക്കെട്ട് അപകടത്തോടെ അസാധാരണ സാഹചര്യമുണ്ടായെന്നും മന്ത്രി പറഞ്ഞു. ദേവസ്വങ്ങള്‍ പറയുന്ന എല്ലാ കാര്യങ്ങളും കേട്ട് തീരുമാനമെടുക്കണമെന്നും ഒരു മുന്‍വിധിയോടെ യോഗത്തെ സമീപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിന് മുന്നോടിയായി മന്ത്രിമാരായ ആര്‍ ബിന്ദു, കെ രാജന്‍ എന്നിവരുമായി വി. എന്‍. വാസവന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ആര്‍ഭാടം വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. വെടിക്കെട്ട് അപകടം നടന്ന് നിരവധി പേര്‍ മരിച്ച സാഹചര്യത്തില്‍ ആഘോഷം വേണ്ടെന്ന പൊതുവികാരമുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.