സുരേഷ് ഗോപി മുഖ്യമന്ത്രിയെ പുകഴ്ത്തി; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് കെ മുരളീധരന്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ബിജെപി ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ല. ബിജെപി സ്‌ക്വാഡ് വര്‍ക്കും നടക്കുന്നില്ല. യുഡിഎഫിന് വോട്ട് കിട്ടുന്ന സ്ഥലങ്ങളില്‍ മാത്രം പ്രചരണം നടത്തുന്നതുവഴി എല്‍ഡിഎഫിനെ സഹായിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചു. ബിജെപി കണ്‍വന്‍ഷനെത്തിയ സുരേഷ് ഗോപി മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിച്ചതുള്‍പ്പടെ നിരവധി കാര്യങ്ങള്‍ സിപിഎം ബിജെപി അന്തര്‍ധാരക്ക് തെളിവാണെന്നും മുരളീധരന്‍ പറഞ്ഞു.

ഹിന്ദുമഹാസഭ മാത്രമല്ല, ആര്‍എസ്എസ് തന്നെ പിണറായിക്കൊപ്പമല്ലേയെന്നും മുരളീധരന്‍ ചോദിച്ചു. അതേസമയം ഒരു കാലത്ത് പിഡിപിയെ എല്ലാവരും എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്ന് സ്വരാജ് ഓര്‍മിപ്പിച്ചു. അതിന് ശേഷം എന്തൊക്കെ മാറ്റങ്ങള്‍ വന്നുവെന്ന് സ്വരാജ് ചോദിച്ചു. മഅദ്നി സ്വീകരിച്ച നിലപാടുകള്‍ എങ്ങനെയുള്ളതായിരുന്നു. മതനിരപേക്ഷ നിലപാടാണ് സ്വീകരിക്കുന്നത് എന്ന് അവര്‍ പരസ്യപ്പെട്ടുത്തി. അതുതന്നെ അവര്‍ സ്വീകരിച്ചുവന്നു. അത് സ്വാഗതാര്‍ഹമാണ്.

തെറ്റായ നിലപാടുകള്‍ സ്വീകരിച്ചു എന്നതുകൊണ്ട് ജീവിതാവസാനം വരെ ശരിയായ നിലപാടുകള്‍ സ്വീകരിക്കരുത് എന്ന് നമുക്ക് പറയാന്‍ കഴിയില്ല. നാളെ ജമാഅത്തെ ഇസ്ലാമി അവരുടെ ആചാര്യനെ തള്ളിപ്പറയുകയും മതരാഷ്ട്രവാദം ഉപേക്ഷിക്കുകയും ചെയ്താല്‍ സാവധാനത്തില്‍ അവരേയും സ്വീകരിക്കും. അവരെ സ്വാഗതം ചെയ്യുന്നതിന് മുന്‍പന്തിയില്‍ തങ്ങളുണ്ടാകുമെന്നും എം സ്വരാജ് പറഞ്ഞു.