നാലായിരം ഡോസ് വാക്‌സിന്റെ കാലാവധി കഴിഞ്ഞു; 10,000 ഡോസ് വീണ്ടും ആവശ്യപ്പെട്ട് സംസ്ഥാനം

രാജ്യത്ത് കൊവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പതിനായിരം ഡോസ് കൊവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ട് സംസ്ഥാനം. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തല്‍ വാക്‌സിന്‍ ആവശ്യം ഉണ്ടായേക്കാം. അതിനാലാണ് സംസ്ഥാനം കൊവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, കാലാവധി കഴിയാറായ നാലായിരം ഡോസ് കോവിഡ് വാക്‌സിന്‍ ഈ മാസം പാഴാകും. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഇന്നലെ സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ എല്ലാം കൂടി 170 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ഒരാഴ്ചയ്ക്കിടെ വാക്‌സിന്‍ സ്വീകരിച്ചത് 1081 പേരാണ്.

4000 ഡോസ് കോവാക്‌സിനാണ് സ്റ്റോക്കുളളത്. ഇതിന്റെ കാലാവധി ഈ മാസം 31ന് കഴിയും. കോവിഷീല്‍ഡ് വാക്‌സിന്‍ സര്‍ക്കാര്‍ മേഖലയില്‍ സ്റ്റോക്കില്ല. ഇതുവരെ 2 കോടി 91 ലക്ഷം പേര്‍ ആദ്യ ഡോസ് വാക്‌സിനും, 2 കോടി 52 ലക്ഷം പേര്‍ രണ്ടാം ഡോസും എടുത്തിട്ടുണ്ട്.

എന്നാല്‍ മൂന്നാം ഡോസ് സ്വീകരിച്ചത് വെറും 30 ലക്ഷം പേര്‍ മാത്രമാണ്. വിദേശ രാജ്യങ്ങളില്‍ നിശ്ചിത ഡോസ് വാക്‌സിന്‍ എടുത്തിരിക്കണമെന്ന് നിര്‍ബന്ധമുളളതു കൊണ്ടാണ് ചിലര്‍ വരുന്നത്. അതുകൊണ്ട് വാക്‌സിനേഷന്‍ സെന്ററുകള്‍ പൂര്‍ണമായും അടച്ചിടാനും കഴിയില്ല.

കോവിഡ് കേസുകള്‍ ഉയരുന്നതുകൊണ്ട് വീണ്ടും വാക്‌സിന്‍ ആവശ്യം ഉണ്ടായേക്കാം. ഇതു കൂടി കണക്കിലെടുത്താണ് പതിനായിരം ഡോസ് വാക്‌സിന്‍ ശേഖരിക്കുന്നത്. അതേസമയം, കൊവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.