ഡ്യൂട്ടിക്കിടെ മദ്യപാനം; കെഎസ്ആർടിസിയിൽ 97 ജീവനക്കാർക്ക് സസ്പെൻഷൻ, 40 താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു

കെഎസ്ആർടിസിയിൽ മദ്യപിച്ച് ജോലിക്കെത്തിയ 97 ജീവനക്കാർക്ക് സസ്പെൻഷൻ. 40 താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു. ബ്രീത്ത് അനലൈസർ പരിശോധനയിൽ മദ്യപിച്ചെന്ന കണ്ടെത്തിയ ജീവനക്കാർക്കെതിരെയാണ് നടപടി. ഡ്യൂട്ടിക്ക് മദ്യപിച്ച് വന്നതിനും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതിനുമാണ് നടപടി.

ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ നിര്‍ദേശ പ്രകാരമാണ് ജീവനക്കാരെ ബ്രീത്ത് അനലൈസർ പരിശോധനക്ക് വിധേയരാക്കിയത്. ഒന്നാം തീയതി മുതല്‍ പരിശോധന ആരംഭിച്ചിരുന്നു. പതിനഞ്ചാം തീയതി വരെ നടത്തിയ പരിശോധനയില്‍ 100 ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് കെഎസ്ആർടിസി മാനേജ്മെന്‍റ് അറിയിച്ചു.

ഈ മാസം മദ്യപിച്ച് ജോലിക്കെത്തിയതിനെ തുടർന്ന് 100 ജീവനക്കാർക്കെതിരെ മന്ത്രി ​ഗണേഷ്കുമാർ നടപടി സ്വീകരിച്ചിരുന്നു. 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദൽ ജീവനക്കാരുമായ 26 പേരെ സർവീസിൽ നിന്നും നീക്കി.

ഡ്യൂട്ടിയ്ക്കായെത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുവാന്‍ പാടുള്ളൂവെന്ന ഗതാഗത വകുപ്പുമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് പരിശോധന നടക്കുന്നത്.