നട്ടുച്ചയ്ക്ക് റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്രേ വക ഇൻസ്‌പെക്ഷൻ പരേഡ്‌; പരാതിയുമായി വരന്തരപ്പിള്ളി പൊലീസ് സേനാംഗങ്ങൾ

തൃശൂർ വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനിൽ പൊലീസ് റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്രേ നട്ടുച്ചയ്ക്ക് ഇൻസ്‌പെക്ഷൻ പരേഡ് നടത്തിയത് വിവാദത്തിൽ. മെയ്യ് 27നായിരുന്നു സംഭവം. പുതുതായെത്തുന്ന ഉന്നത ഉദ്യോഗസ്ഥർ സ്റ്റേഷൻ സന്ദർശിക്കുമ്പോഴാണ് പലപ്പോഴും സ്റ്റേഷനിൽ ഹാജരുള്ള പൊലീസുകാരെ അണിനിരത്തി ഇൻസ്പെക്ഷൻ പരേഡ് നടത്താറുള്ളത്.

പൊലീസ് മാന്വൽ പ്രകാരം രാവിലെ 7നും 8നും മദ്ധ്യേയാണ് ഇൻസ്‌പെക്ഷൻ പരേഡ് നടക്കാറുള്ളത്. എന്നാൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് എസ്.പിയെത്തിതും. തുടർന്ന് പരേഡ് നടന്നതും. ഓഫീസർമാരടക്കം 35 ഓളം പൊലീസുകാരുള്ള സ്‌റ്റേഷനിൽ എസ്.പിയുടെ സന്ദർശന സമയത്ത് 16 പൊലീസുകാരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്.

പൊലീസ് സേനാംഗങ്ങൾ പൊലീസ് അസോസിയേഷൻ ഭാരവാഹികൾക്ക് പരാതി നൽകിയെങ്കിലും ഭാരവാഹികളും എസ്.പിയുടെ അസമയത്തെ പരേഡിനെക്കുറിച്ച് മൗനം പാലിക്കുകയാണെന്നാണ് ഉയരുന്ന ആക്ഷേപം. വരന്തരപ്പിള്ളി സ്റ്റേഷനിൽ ഇൻസ്‌പെക്ഷൻ പരേഡ് നടത്തുന്നത് രണ്ട് തവണ നീട്ടിവെച്ചിരുന്നു.

ഐശ്വര്യ ഡോംഗ്രേ മുൻപ് എറണാകുളത്ത് ഡിസിപിയായി ജോലി ചെയ്യുമ്പോൾ മഫ്‌തി വേഷത്തിൽ എത്തിയത് തിരിച്ചറിയാതെ തടഞ്ഞ വനിതാപൊലീസിനെ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയ നടപടി വിവാദമായി മാറിയിരുന്നു