സോളാർ കേസിലെ ഗൂഢാലോചന; ഗണേഷ്‌ കുമാറിന്റെ ഹര്‍ജിയിൽ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും

സോളാർ കേസിലെ ഗൂഢാലോചനയിൽ കെബി ഗണേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിൽ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് പരിഗണിക്കുന്നത്. ഇരുഭാഗത്തിനും വേണ്ടി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരാണ് ഹാജരാകുന്നത്.

സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴിയില്‍ പേര് കൂട്ടിച്ചേര്‍ക്കാന്‍ ഗണേഷ് കുമാര്‍ ഗൂഢാലോചന നടത്തിയെന്നാണ് ഉമ്മന്‍ ചാണ്ടി മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായം. കേസില്‍ കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങള്‍ റദ്ദാക്കണമെന്നാണ് ഗണേഷിന്റെ ആവശ്യം. കേസില്‍ 18ന് ഗണേഷ് കുമാര്‍ നേരിട്ട് ഹാജരാകണമെന്ന മജിസ്‌ട്രേറ്റ് കോടതിയുടെ സമന്‍സ് നിലവിലുണ്ട്.

സോളാര്‍ പീഡനക്കേസിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഗണേഷ്‌കുമാര്‍ നേരിട്ട് ഹാജരാകണമെന്ന കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കത്തിൽ തിരുത്തൽ വരുത്താൻ ഗൂഢാലോചന നടത്തിയെന്നും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേർത്തതാണെന്നും ഉൾപ്പെടെയാണ് പരാതിയിലെ ആരോപണങ്ങൾ. മുൻമന്ത്രി കെബി ഗണേഷ് കുമാറിനെയും സോളർ കേസിലെ പരാതിക്കാരിയെയും എതിർ കക്ഷികളാക്കി അഡ്വ. സുധീർ ജേക്കബാണ് പരാതി നൽകിയത്.