എം എസ് മണി തന്നെ ഡി മണിയെന്ന് എസ്‌ഐടി; ഡിണ്ടിഗല്ലില്‍ വന്‍ ബന്ധങ്ങളുള്ള ദുരൂഹത നിറഞ്ഞ വ്യക്തിയാണ് ഇയാള്‍; തനിക്ക് ആരേയും അറിയില്ലെന്ന മണിയുടെ പറച്ചിലിന് പിന്നാലെ സ്ഥിരീകരണവുമായി പ്രത്യേക അന്വേഷണ സംഘം

ശബരിമല സ്വര്‍ണകൊള്ളയ്ക്ക് പിന്നില്‍ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി മൊഴി നല്‍കിയ ഡി മണി തന്നെയാണ് എംഎസ് മണിയെന്ന് പ്രത്യേക അന്വേഷണ സംഘം. തനിക്കാരേയും അറിയില്ലെന്നും തന്നെ വേട്ടയാടുകയാണെന്നും മാധ്യമങ്ങളെ കണ്ടു മണി പറഞ്ഞതിന് പിന്നാലെ വിവാദം കനത്തതോടെയാണ് ഇയാള്‍ തന്നെയാണ് സംശയിക്കപ്പെടുന്ന വ്യവസായിയെന്ന് എസ്‌ഐടി വിശദീകരിക്കുന്നത്. ഇന്നലെ കണ്ടെത്തിയ ആള്‍ തന്നെയാണ് ഡി മണിയെന്ന് ഉറപ്പിക്കുകയാണ് എസ്‌ഐടി. ഡി മണിയെന്ന് വിളിപ്പേരുള്ളത് എസ്‌ഐടി കണ്ടെത്തിയ എംഎസ് മണിയ്ക്ക് തന്നെയാണെന്നാണ് എസ്‌ഐടി സ്ഥിരീകരിക്കുന്നത്.

ബാലമുരുകനെയാണ് എംഎസ് മണി വിളിക്കാറുള്ളതെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ പേരില്‍ മൂന്ന് ഫോണ്‍ നമ്പറുകളുള്ള മണിക്ക് ഡിണ്ടിഗലില്‍ വന്‍ ബന്ധങ്ങളുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. എന്നാല്‍, ഡി.മണി താനല്ലെന്നും ശബരിമല കൊള്ളയുമായി തനിക്ക് യാതൊരു ബന്ധമില്ലെന്ന് ആവര്‍ത്തിക്കുകയാണ് ഡിണ്ടിഗല്‍ സ്വദേശി.

കേരള പൊലീസും മാധ്യമങ്ങളും വേട്ടയാടുകയാണെന്നും സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി ചോദ്യം ചെയ്ത ദിണ്ടിഗല്‍ സ്വദേശി മണി പറഞ്ഞു. താന്‍ നിരപരാധിയാണെന്നും നിയമപരമല്ലാത്ത ഒരു ബിസിനസും ഇല്ലെന്നും മണി പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്നും എസ്‌ഐടിയുടെ ചോദ്യങ്ങള്‍ക്ക് എല്ലാം മറുപടി പറഞ്ഞുവെന്നും കേരളത്തില്‍ ഒരു ബിസിനസും തനിക്കില്ലെന്നും നിരപരാധിയാണെന്നും ഡി മണി പറഞ്ഞു. തനിക്ക് ഒരു തരത്തിലുള്ള സ്വര്‍ണ വ്യവസായവും ഇല്ലെന്നും ചെറിയ ഗ്രാമത്തില്‍ ജീവിക്കുന്ന ഒരു സാധാരണക്കാരാനാണ് താനെന്നുമാണ് മാധ്യമങ്ങളെ കണ്ടു മണി പറഞ്ഞത്.

Read more

എന്നാല്‍ മണി കളവ് പറയുകയാണെന്ന നിഗമനത്തിലാണ് എസ്‌ഐടി. ശബരിമല സ്വര്‍ണക്കടത്തിലെ പങ്കാളിത്തം ഉറപ്പിക്കാന്‍ ഡി മണിയെ വിശദമായി ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇന്നലെ നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലും ഡി മണി അന്വേഷണ സംഘത്തോട് സഹകരിച്ചില്ല. മണിയുടെ ബാങ്ക് ഇടപാടുകളും എസ്‌ഐടി പരിശോധിക്കും. ശബരിമല സ്വര്‍ണക്കടത്തിന് പിന്നില്‍ രാജ്യാന്തര ലോബിയുണ്ടോ എന്നറിയണമെങ്കില്‍ ഡി മണിയെ വിശദമായ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഏറെ ദുരൂഹതകള്‍ മണിക്ക് പിന്നിലുണ്ടെന്നാണ് എസ്‌ഐടിയുടെ സംശയം. ഇന്നലെയാണ് അന്വേഷണ സംഘം ഡി മണിയെ ചോദ്യം ചെയ്തത്.