ദിലീപുമായി വേദി പങ്കിട്ടു; രഞ്ജിത്ത് നല്‍കിയത് തെറ്റായ സന്ദേശം: എ.ഐ.വൈ.എഫ്

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന് ഒപ്പം ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത് വേദി പങ്കിട്ടത് അപലപനീയമാണെന്ന് എഐവൈഎഫ്. സ്ത്രീ സുരക്ഷയെന്ന സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായ പ്രവര്‍ത്തിയാണിതെന്നും എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രസ്താവനയില്‍ പറഞ്ഞു.

ഐഎഫ്എഫ്‌കെ വേദിയില്‍ അതിജീവിതയെ കൊണ്ടുവന്നതിലൂടെ സ്ത്രീ സുരക്ഷ സംബന്ധിച്ച് ഇടതു സര്‍ക്കാരിന്റെ നയം എന്താണന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതേ കേസിലെ മുഖ്യസൂത്രധാരനായ ദിലീപിനൊപ്പം വേദി പങ്കിട്ടതിലൂടെ രഞ്ജിത്ത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. ദിലീപിന് ഒപ്പം വേദി പങ്കിടുന്ന സാഹചര്യം അക്കാദമി ചെയര്‍മാന്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നും പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഫിയോക്കിന്റെ ജനറല്‍ ബോഡി മീറ്റിംഗ് കൊച്ചിയില്‍ വെച്ച് നടന്നിരുന്നു. ആ മീറ്റിംഗിലാണ് ദിലീപും രഞ്ജിത്തും ഒരു വേദി പങ്കിട്ടത്. ചലച്ചിത്ര അക്കാദമി ചെയര്‍മാനാകാന്‍ യോഗ്യതയും സ്ഥാനത്തിരിക്കാന്‍ കെല്‍പ്പുള്ളയാളാണ് രഞ്ജിത്തെന്ന് ദിലീപ് ചടങ്ങില്‍ പറഞ്ഞിരുന്നു.

അതേസമയം ദിലീപിനെ താന്‍ വീട്ടില്‍ പോയി കണ്ടതല്ല. മധുപാലിനും തനിക്കുമുള്ള തിയേറ്റര്‍ ഉടമകളുടെ അനുമോദന ചടങ്ങിലാണ് സംബന്ധിച്ചത്. സര്‍ക്കാരിന്റെ മുഖമാണെങ്കിലും സിനിമാക്കാരുമായുള്ള ബന്ധം ഉപേക്ഷിക്കാനാകില്ലെന്നും അതിനുള്ള സ്വാതന്ത്ര്യം സര്‍ക്കാര്‍ തന്നിട്ടുണ്ടെന്നും രഞ്ജിത്ത് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.