'സംഘി ഖാൻ ഗോ ബാക്ക്', ഗവർണറുടെ വാഹനം തടഞ്ഞ് കരിങ്കൊടിയുമായി എസ്എഫ്ഐ; പൊലീസ് നടപടിയെടുത്തില്ലെന്ന് വിമർശനം

തൊടുപുഴയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഗവർണറുടെ വാഹനവ്യൂഹത്തിനു സമീപം പ്രതിഷേധവുമായി എസ്എഫ്ഐ. ഗവർണർക്കെതിരെയുള്ള പ്രതിഷേധം എസ്എഫ്ഐയും ഡിവൈഎഫ്ഐയും കടുപ്പിച്ചിരിക്കയാണ്. കരിങ്കൊടിയും ബാനറുകളും മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.

വാഹനവ്യൂഹത്തിനു സമീപത്തേക്ക് പ്രവർത്തകരെത്തിയതോടെ ഗവർണറുടെ വാഹനം നിര്‍ത്തിയിടുന്ന സാഹചര്യമുണ്ടായി. പ്രതിഷേധക്കാർ വാഹനത്തിൻ്റെ പിന്നാലെ ഓടുകയും ചെയ്തു. എന്നാല്‍ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കാൻ പോലീസ് തയ്യാറായില്ല എന്ന് വിമര്‍ശനമുണ്ട്. 500ലധികം പോലീസുകാരെ വിന്യസിച്ചെങ്കിലും പ്രതിഷേധക്കാരെ തടയാന്‍ കാര്യമായ നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

ഇടുക്കിയിലെ സിപിഎം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിലാണ് ഗവർണർക്കു നേരെ കരിങ്കൊടിയും ഗവർണെർക്കെതിരെ സംഘി ഖാൻ ഗോ ബാക്കെന്നും നിങ്ങളെ ഇവിടം സ്വാഗതം ചെയ്യുന്നില്ലെന്നുമൊക്കെ ഇംഗ്ലീഷിലെഴുതിയ ബാനറുകളുമായായിരുന്നു പ്രതിഷേധം.

അതേസമയം, പ്രതിഷേധങ്ങള്‍ക്കിടയിലും പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണര്‍ക്ക് നന്ദി പറയുന്നതായി വ്യാപാരികള്‍ അറിയിച്ചു. വ്യാപാരികളെ ഉമ്മാക്കി കാട്ടി പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് രാജു അപ്‌സര പറഞ്ഞു. ഗവര്‍ണറുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതായും രാജു അപ്‌സര കൂട്ടിച്ചേര്‍ത്തു.