ഒരു സ്‌കൂളിലെ ഏഴ് വിദ്യാര്‍ത്ഥിനികള്‍ പീഡനത്തിന് ഇരയായ സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

കാസര്‍ഗോഡ് ഒരു സ്‌കൂളിലെ ഏഴ് വിദ്യാര്‍ത്ഥിനികള്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ പൊലീസ് രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സഹോദരന്മാരായ പെരിയ ഏച്ചിലടുക്കം അരങ്ങിലടുക്കത്ത് മാധവന്‍, മണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ മൂന്ന് കുട്ടികളുടെ പരാതിയില്‍ ഇവരെ കൂടാതെ ഒരാള്‍ക്കെതിരെയും പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇയാള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

കാസര്‍ഗോഡ് ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. ഒരേ സ്‌കൂളിലെ ഏഴ് വിദ്യാര്‍ത്ഥിനികളാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വ്യത്യസ്ത സാഹചര്യങ്ങളില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. ചെറിയ പ്രായത്തിലാണ് ഇവര്‍ പീഡനത്തിന് ഇരയായതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെ ആയിരുന്നു വെളിപ്പെടുത്തല്‍.

സ്‌കൂളില്‍ പോക്സോ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചിരുന്നു. ആര്‍ക്കെങ്കിലും ഇത്തരം പീഡന അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കില്‍ തുറന്ന് പറയണമെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ബോധവല്‍കരണത്തിനിടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൗണ്‍സിലിംഗിനിടെ വിദ്യാര്‍ത്ഥിനികള്‍ പീഡന വിവരം പുറത്ത് പറഞ്ഞത്.

അകന്ന ബന്ധുക്കളും, അയല്‍വാസികളുമാണ് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരിക്കുന്നത്. നാല് വര്‍ഷം മുമ്പ് അഞ്ച്, ആറ് ക്ലാസുകളില്‍ പഠിക്കുമ്പോഴായിരുന്നു പീഡനം.

സംഭവത്തില്‍ രണ്ട് പൊലീസ് സ്റ്റേഷനുകളിലായി ഏഴ് പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ ആറ് കേസുകളും, അമ്പലത്തറ സ്റ്റേഷനില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തു. കേസന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.