'പൊങ്കാല കട്ടകള്‍ സേവാഭാരതിയെ ഏല്‍പ്പിക്കണം'; വ്യാജ പ്രസ്താവനയിറക്കി കൃഷ്ണ കുമാര്‍; ഇഷ്ടിക ശേഖരണമല്ല തങ്ങളുടെ ജോലി; തള്ളി പരിവാര്‍ സംഘടന

നടനും ബിജെപി നേതാവുമായി കൃഷ്ണ കുമാറിന്റെ വ്യാജപ്രചരണത്തിനെതിരെ പരിവാര്‍ സംഘടനയായ സേവാഭാരതി രംഗത്ത്. ആറ്റുകാല്‍ പൊങ്കാലയക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കായി ശേഖരിക്കുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. ഭക്തര്‍കൊണ്ടുവരുന്ന ചുടുകല്ല് അനധികൃതമായി ശേഖരിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് മേയര്‍ വ്യക്തമാക്കി. ഇതിനെതിരെ നടന്‍ കൃഷ്ണ കുമാര്‍ ഫേസ്ബുക്ക് പോസ്റ്ററുമായി രാവിലെ രംഗത്തെത്തിയിരുന്നു.

”ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല ഇടാനുപയോഗിക്കുന്ന കട്ടകള്‍ സേവാഭാരതിയെ ഏല്‍പ്പിക്കുക. പാവങ്ങള്‍ക്കുള്ള ഭവന്നിര്‍മാണ പുണ്യ പ്രവര്‍ത്തിയില്‍ പങ്കാളികളാകുക. പണ്യകര്‍മ്മം ചെയ്യാന്‍ സേവാഭാരതിക്കൊപ്പം അണിനിരക്കുക” എന്നുള്ള പോസ്റ്ററാണ് സോഷ്യല്‍ മീഡിയയിലൂടെ കൃഷ്ണ കുമാര്‍ പ്രചരിപ്പിച്ചത്. എന്നാല്‍, ഈ പ്രചരണത്തെ തള്ളിയാണ് ഇപ്പോള്‍ സേവഭാരതി തന്നെ നേരിട്ട് രംഗത്തുവന്നത്.

സേവാഭാരതി പുറത്തിറക്കിയ വിശദീകര കുറിപ്പ്.

ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് ദേശീയ സേവാഭാരതി ഇഷ്ടിക ശേഖരിക്കുന്നു എന്നനിലയില്‍ പ്രചരിക്കുന്ന സോഷ്യല്‍ മീഡിയ സന്ദേശവുമായി തിരുവനന്തപുരം ദേശീയ സേവാഭാരതിയ്ക് യാതൊരുബന്ധവുമില്ല. സേവാഭാരതി അന്നദാനം, മെഡിക്കല്‍ ക്യാമ്പ്, ആംബുലന്‍സ്, വോളന്റീയര്‍ സേവനം എന്നിവയാണ് ദേശീയ സേവാഭാരതി തിരുവനന്തപുരം ഈ വര്‍ഷം പൊങ്കാല ദിനത്തില്‍ നിശ്ചയിച്ചിട്ടുള്ളത്.

നന്ദിയോടെ,
സേവാഭാരതി
തിരുവനന്തപുരം