'വാക്കുതർക്കം, സീനിയർ അഭിഭാഷകൻ മോപ് സ്റ്റിക് കൊണ്ട് മർദ്ദിച്ചു'; പരാതിയുമായി ജൂനിയർ അഭിഭാഷക രംഗത്ത്

സീനിയർ അഭിഭാഷകൻ മോപ് സ്റ്റിക് കൊണ്ട് മർദ്ദിച്ചുവെന്ന പരാതിയുമായി ജൂനിയർ അഭിഭാഷക രംഗത്ത്. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷക ശ്യാമിലിയാണ് പരാതിയുമായി രംഗത്തെത്തിയത്. സീനിയർ അഭിഭാഷകനായ ബെയ്‌ലിന്‍ ദാസിനെതിരെയാണ് ശ്യാമിലി ആരോപണമുന്നയിച്ച് രംഗത്തെത്തിയത്.

വാക്കുതർക്കത്തെ തുടർന്ന് അഭിഭാഷകൻ മോപ് സ്റ്റിക് കൊണ്ട് മർദ്ദിച്ചുവെന്നാണ് ജൂനിയർ അഭിഭാഷക ശ്യാമിലിയുടെ ആരോപണം. മുഖത്ത് പരിക്കേറ്റ അഭിഭാഷക ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ശ്യാമിലിയും അഭിഭാഷകനും തമ്മിൽ രാവിലെ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് സീനിയർ അഭിഭാഷകൻ മർദിച്ചതെന്നാണ് വിവരം.

അടിയേറ്റ് താൻ ആദ്യം താഴെ വീണുവെന്നും അവിടെനിന്ന് എടുത്ത് വീണ്ടും അടിച്ചുവെന്നും ശ്യാമിലി പറഞ്ഞു. കണ്ടുനിന്നവരാരും എതിർത്തില്ലെന്നും പരാതിക്കാരി പറഞ്ഞു. അതേസമയം അഭിഭാഷകനിൽ നിന്ന് ഇതിന് മുൻപും മർദനമേൽക്കേണ്ടി വന്നിട്ടുണ്ടെന്നും ശ്യാമിലി പറഞ്ഞു. മറ്റുള്ള സ്റ്റാഫിനോടും ഈ അഭിഭാഷകൻ അപമര്യാദയായി പെരുമാറുന്നതായി പരാതി ഉയർന്നിരുന്നു. അഭിഭാഷകനെ ഓഫീസിനകത്ത് കയറി അറസ്റ്റ് ചെയ്യാൻ അഭിഭാഷക സംഘടന പൊലീസിനെ അനുവദിച്ചില്ലെന്നും ശ്യാമിലി ആരോപിച്ചു.