കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ചെന്നൈയില്‍നിന്ന് പുറപ്പെട്ടു; റൂട്ട് ഉടന്‍ തീരുമാനിക്കും

ദക്ഷിണ റെയില്‍വേയ്ക്കു അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ചെന്നൈയില്‍നിന്ന് പുറപ്പെട്ടു. വെള്ളിയാഴ്ച രാത്രി 8.42നു ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ (ഐസിഎഫ്)നിന്നു പാലക്കാട് ഡിവിഷനില്‍നിന്നെത്തിയ എന്‍ജിനീയര്‍മാര്‍ക്കാണ് കൈമാറിയത്. ശനിയാഴ്ച ട്രെയിന്‍ മംഗളൂരുവിലെത്തും.

ഡിസൈനില്‍ മാറ്റം വരുത്തിയ പുതിയ ട്രെയിനാണ് മംഗളൂരുവില്‍ എത്തിക്കുന്നത്. സെപ്റ്റംബര്‍ ആദ്യ വാരത്തില്‍ റൂട്ട് തീരുമാനിക്കുമെന്നാണ് അറിയുന്നു. മംഗളൂരു തിരുവനന്തപുരം, മംഗളൂരു എറണാകുളം, മംഗളൂരു കോയമ്പത്തൂര്‍, മഡ്ഗാവ്(ഗോവ) എറണാകുളം എന്നീ റൂട്ടുകളാണ് പരിഗണനയിലുള്ളത്.

ദക്ഷിണ റെയില്‍വേയിലെ റൂട്ടുകള്‍ തീരുമാനിക്കുന്ന സമിതിയാണ് അന്തിമ തീരുമാനമെടുക്കുക. മധുര ഡിവിഷനില്‍ തിരുനെല്‍വേലി ചെന്നൈ എഗ്മൂര്‍ റൂട്ടും പരിഗണനയിലുണ്ട്.

ഏപ്രില്‍ 25 നാണ് ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ ഉദ്ഘാടനം ചെയ്തത്. നിലവില്‍ കാസര്‍കോട്- തിരുവനന്തപുരം റൂട്ടില്‍ ഈ വന്ദേഭാരത് സര്‍വീസ് നടത്തിവരികയാണ്.