'സുനാമിക്ക് സമാനമായ കടലേറ്റം'; സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കടലാക്രമണം; കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു; ജാഗ്രത നിര്‍ദേശം പുറത്തിറക്കി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കടലാക്രമണം രൂക്ഷമായി തുടരുന്നതിനാല ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ആലപ്പുഴ, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ്കടലാക്രമണം രൂക്ഷമായി തുടരുന്നത്. സുനാമിയോട് സമാനമായ കടലേറ്റമാണ് ഉണ്ടാകുന്നതെന്ന് തീരവാസികള്‍ പറഞ്ഞു.

തിരുവനന്തപുരത്ത് പുല്ലുവിള, അടിമലത്തുറ, പുതിയതുറ, പൂന്തുറ, തുമ്ബ എന്നിവിടങ്ങളിലെല്ലാം കടല്‍ കയറി. പൊഴിക്കരയില്‍ റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലായി. പൊഴിയൂരില്‍ വെള്ളം കയറിയതോടെ പത്തോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.

ശക്തമായ കടലാക്രമണത്തെ തുടര്‍ന്ന് കോവളത്ത് കടലില്‍ ഇറങ്ങുന്നതിന് വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. പൊഴിയൂര്‍ മുതല്‍ പുല്ലുവിള വരെ കടലാക്രമണം രൂക്ഷമായി തുടരുകയാണ്. തിരുവനന്തപുരത്ത് പരിക്കേറ്റ രണ്ട് മത്സ്യത്തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആലപ്പുഴയില്‍ പുറക്കാട്, വളഞ്ഞ വഴി, ചേര്‍ത്തല, പള്ളിത്തോട് ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമാണ്. പുറക്കാട് രാവിലെ കടല്‍ ഉള്‍വലിഞ്ഞിരുന്നു. പ്രദേശത്ത് വീടുകളില്‍ വെള്ളം കയറിയ നിലയിലാണ്.

Read more

തൃശൂരില്‍ പെരിഞ്ഞനത്തും കടലാക്രമണമുണ്ടായി. തിരകള്‍ ശക്തമായി കരയിലേക്ക് അടിച്ചുകയറിയതിനെ തുടര്‍ന്ന് മത്സ്യബന്ധന വലകള്‍ക്കും വള്ളങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കൊല്ലത്ത് മുണ്ടയ്ക്കലിലുണ്ടായ കടല്‍ക്ഷേഭത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു.