രോഗിയുടെ വയറ്റില്‍ കത്രിക: മുന്‍ വകുപ്പ് മേധാവിയ്‌ക്കെതിരെ പൊലീസ് കേസ്; ശസ്ത്രക്രിയ നടത്തിയ ഡോക്ടറിനും നഴ്‌സിനും സസ്‌പെന്‍ഷന്‍; ഉഷയ്ക്ക് ഇന്ന് കത്രിക നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ

ആലപ്പുഴ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക (ആര്‍ട്ടറി ഫോര്‍സെപ്‌സ്) മറന്നുവച്ച സംഭവത്തില്‍ വകുപ്പു മേധാവിയായിരുന്ന ഡോ. ലളിതാംബികയ്‌ക്കെതിരെ കേസെടുത്തു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം മുന്‍ മേധാവി ഡോ.ലളിതാംബികയ്ക്കെതിരെയാണ് കേസെടുത്തത്. ജീവന് ഭീഷണിയാകുംവിധം അശ്രദ്ധയോടെ പ്രവര്‍ത്തിച്ചുവെന്നതിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ബിഎന്‍എസ് 125, 125 (എ) വകുപ്പുകള്‍ പ്രകാരമാണ് കേസ്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണിത്. ശസ്ത്രക്രിയ നടത്തിയ ഡോ.ജെ.ഷാഹിദ, നഴ്‌സ് പി.എസ്.ധന്യ എന്നിവര്‍ നിലവില്‍ പ്രതിയല്ല. മനുഷ്യജീവനും സുരക്ഷയ്ക്കും അപകടമുണ്ടാക്കിയതിനാണ് കേസ്. കൂടുതല്‍പേരെ പ്രതി ചേര്‍ത്തേക്കും.

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ പുന്നപ്ര തെക്ക് നാല്‍പ്പതില്‍ച്ചിറ ഉഷാ ജോസഫുകുട്ടി(51)യുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിലാണ് ഡോക്ടര്‍ക്കെതിരെ കേസെടുത്തത്. കത്രിക നീക്കുന്നതിനായി ഉഷ ജോസഫുകുട്ടിയെ അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക് വിധേയയാക്കുകയാണ്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ കൂടിയായ ഡോ. ജെ. ഷാഹിദ, നഴ്‌സ് പി.എസ്. ധന്യ എന്നിവരെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തു. ഷാഹിദയുടെ പേരില്‍ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഷാഹിദയുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗ സംഘമാണ് 2021 മേയ് 12-ന് ശസ്ത്രക്രിയ നടത്തിയത്.സീനിയര്‍ റെസിഡന്റും പി.ജി. ഡോക്ടറും അനസ്തീസ്യ വിഭാഗത്തിലെ മൂന്നു ഡോക്ടര്‍മാരും മൂന്നു നഴ്‌സുമാരും ഒപ്പമുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്കു മുന്‍പും ശേഷവും മുഴുവന്‍ ഉപകരണങ്ങളും പരിശോധിച്ച് തിട്ടപ്പെടുത്തിയതായാണ് ചികിത്സാരേഖകളിലുള്ളത്. എന്നാല്‍, ഇതില്‍ വീഴ്ചപറ്റിയിട്ടുണ്ടോയെന്നാണു സംശയം. വയറ്റില്‍ കത്രിക കുടുങ്ങിയതിനെ ലഘൂകരിച്ച് അന്വേഷണറിപ്പോര്‍ട്ട് ഇതിനിടെ സമര്‍പ്പിച്ചു. കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ സംഭവിച്ച വീഴ്ചയാണിതെന്നാണു കണ്ടെത്തല്‍. പ്രിന്‍സിപ്പല്‍ ചുമതലപ്പെടുത്തിയ നാലംഗസമിതിയുടെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കു കൈമാറി. വീഴ്ച പറ്റിയെന്ന് അധികൃതര്‍ സമ്മതിച്ചു. ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണെന്നും കോവിഡ് കാലമായതിനാല്‍ ശസ്ത്രക്രിയകള്‍ക്കു പരിമിതിയുണ്ടായിരുന്നുവെന്നുമാണ് വിശദീകരണം.

Read more

പി.പി.ഇ. കിറ്റ് ധരിച്ചായിരുന്നു ശസ്ത്രക്രിയ. ആരോഗ്യപ്രോട്ടക്കോള്‍ പാലിക്കേണ്ടി വന്നതിനാല്‍ ഏറെ പരിമിതികളുണ്ടായിരുന്നു. ഇതും വീഴ്ചയ്ക്കു കാരണമായെന്നാണു വാദം. ആര്‍.എം.ഒ. ഡോ. ലക്ഷ്മി അധ്യക്ഷയായ അന്വേഷണസംഘത്തില്‍ ഡോ. എന്‍.ആര്‍. സജികുമാര്‍, ഡോ. അനസൂയ രാജീവ്, ഡോ. രാഖി എന്നിവരാണുണ്ടായിരുന്നത്. കത്രികയല്ല, രക്തക്കുഴലില്‍നിന്നു രക്തം വരുമ്പോള്‍ പിടിക്കാനുപയോഗിക്കുന്ന മസ്‌കിറ്റോ എന്ന ഉപകരണമാണ് കണ്ടെത്തിയതെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം മുന്‍ അധ്യക്ഷ ഡോ. ലളിതാംബിക. അഞ്ചല്ല, 50 വര്‍ഷം അതു വയറ്റിലിരുന്നാലും ഒന്നും സംഭവിക്കില്ലെന്നും അവര്‍ പറഞ്ഞു. സിസ്റ്റത്തിനു തകരാര്‍ സംഭവിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങളുടെ വിവരം ആദ്യം ബോര്‍ഡില്‍ എഴുതണം. ശസ്ത്രക്രിയ കഴിയുമ്പോള്‍ അതെല്ലാം ഉണ്ടോയെന്നു പരിശോധിക്കണം. എന്നാല്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ അതിനു ജീവനക്കാരില്ലെന്നാണ് വാദം. ഉഷയ്ക്ക് 20 കൊല്ലം മുന്‍പ് ഒരു ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. അപ്പോള്‍ വയറ്റില്‍ വെച്ചതാകാമെന്നും മുന്‍ വകുപ്പ് മേധാവി പറഞ്ഞിരുന്നു.