കഠിനമായ യാതനകള്‍ അനുഭവിച്ച സ്ത്രീയാണ് സ്വപ്ന; ലൈംഗികാരോപണം നിഷേധിച്ച് കടകംപള്ളി സുരേന്ദ്രന്‍

തനിക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ ലൈംഗികാരോപണം നിഷേധിച്ച് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത് . തനിക്കെതിരെ മൂന്ന് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും പറയാതെ ആക്ഷേപം ഇപ്പോള്‍ ബോധപൂര്‍വം ഉയര്‍ത്തുകയാണെന്ന് കുറ്റപ്പെടുത്തിയ കടകംപള്ളി, പാര്‍ട്ടിയുമായി ് ആലോചിച്ച് സ്വപ്നക്കെതിരെ നിയമനടപടിയിലേക്ക് കടക്കുമെന്നും വ്യക്തമാക്കി.

കഠിനമായ യാതനകള്‍ അനുഭവിച്ച സ്ത്രീയാണ് സ്വപ്ന. പുസ്തകത്തിലെ ആരോപണം തന്റെ പേരിലേക്ക് എത്തിക്കാന്‍ അഭിമുഖത്തിനിടയില്‍ ശ്രമമുണ്ടായെന്നും കടകംപള്ളി ആരോപിച്ചു. സ്വപ്നയെ കൊണ്ട് തന്റെ പേര് പറയിപ്പിക്കാന്‍ ശ്രമിച്ചു. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്.

പ്രവാസികളുടെ പരിപാടിയുമായി ബന്ധപ്പെട്ട പാര്‍ട്ടി ചടങ്ങില്‍ പങ്കെടുത്തിന് ശേഷം മുമ്പ് ജനപ്രതിനിധികള്‍ക്ക് ഒപ്പം സ്വപ്നയുടെ വീട്ടില്‍ എത്തിയിരുന്നു. അവിടെ എത്തിക്കഴിഞ്ഞപ്പോഴാണ് സ്വപ്നയുടെ വീടാണെന്ന് അറിഞ്ഞത്. വീട്ടിലേക്ക് കയറി അഞ്ചോ പത്തോ മിനിറ്റിനുള്ളില്‍ ചായ കുടിച്ചു മടങ്ങി. ഫോട്ടോ എടുത്തപ്പോള്‍ സ്വപ്‌നയുടെ തോളില്‍ കയ്യിട്ടെന്ന ആരോപണവും കടകംപള്ളി നിഷേധിച്ചു.

Read more

കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രശ്‌നങ്ങളില്‍ ഇടപെട്ടിട്ടുണ്ടെന്നല്ലാതെ മറ്റെല്ലാം ആരോപണങ്ങള്‍ മാത്രമാണെന്നും സ്വപ്നയുടെ സഹോദരനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു.